പാറ്റ്ന: ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ സൂര്യഷഷ്ഠി പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 17 പേര് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വ്യത്യസ്ത കോടതികളിലായി രണ്ടു കേസുകള്‍ ഫയല്‍ ചെയ്തു. പാറ്റ്നയിലെ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലും പാറ്റ്ന സിറ്റി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലുമായാണ് മുഖ്യമന്ത്രിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകരായ കിഷോരി ദാസും റാംജി യോഗേഷുമാണ് നിതീഷ് കുമാറിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച സി.ജെ.എം കോടതി കേസില്‍ 26നു വാദം കേള്‍ക്കും. നവംബര്‍ 30ന് ആയിരിക്കും ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ വാദം കേള്‍ക്കുക.
ഗംഗാനദിക്കു കുറുകെ നിര്‍മിച്ച താത്കാലിക പാലത്തില്‍ വൈദ്യുതി നിലച്ചതിനെത്തുടര്ന്നാണു തിക്കും തിരക്കുമുണ്ടായത്. ഇതേത്തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ പത്തു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്. സൂര്യഷഷ്ഠി പൂജ കഴിഞ്ഞ് തീര്‍ഥാടകര്‍ മടങ്ങുമ്പോഴായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: