പൊന്‍കുന്നം: ശബരിമലയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി യുവതീ പ്രവേശനത്തിന് വഴിയൊരുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ അടുത്ത നീക്കം തന്ത്രിയെയും മേല്‍ശാന്തിമാരെയും ചൊല്‍പ്പടിയിലാക്കാന്‍. തന്ത്രിയുടെയും ശാന്തിമാരുടെയും ദക്ഷിണ ദേവസ്വം ബോര്‍ഡിലേക്ക് അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ക്ഷേത്രത്തിലെ വരുമാനം മുഴുവന്‍ ക്ഷേത്രം വകയാണെന്നും ഭക്തര്‍ ദക്ഷിണയായി നല്കുന്ന പണവും ക്ഷേത്ര വരുമാനത്തില്‍ ഉള്‍പ്പെട്ടവയാണെന്നും, അതുകൊണ്ട് അത് ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നുമാണ് വാദം. ശാന്തിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ്. അവര്‍ക്ക് ശമ്പളത്തിന് പുറമെ ദക്ഷിണയായി വന്‍ തുക കിട്ടുന്നുണ്ട്. ഈ തുകയ്ക്ക് രസീത് ഏര്‍പ്പെടുത്താനാണ് ആലോചന. ഇത്തരത്തില്‍ കിട്ടുന്ന തുകയില്‍ നിന്ന് നിശ്ചിത തുക മാത്രം ശാന്തിമാര്‍ക്ക് നല്‍കും. ബാക്കി ബോര്‍ഡിലേക്ക് വകയിരുത്തും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു നീക്കത്തിന് ദേവസ്വം ബോര്‍ഡ് ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.
തന്ത്രിയുടെ ദക്ഷിണയില്‍ പിടിമുറുക്കാനും പ്രായോഗിക വശം തേടുന്നുണ്ട്. തന്ത്രിമാര്‍ ബോര്‍ഡ് ജീവനക്കാരല്ല. അലവന്‍സ് മാത്രമാണ് ബോര്‍ഡ് നല്‍കുന്നത്. താന്ത്രിക അവകാശത്തില്‍ കൈകടത്താന്‍ നിയമപരമായി വഴിയില്ലാത്തതിനാല്‍ തന്ത്രിയുടെ ദക്ഷിണ കൈക്കലാക്കല്‍ എളുപ്പമല്ല. സന്നിധാനത്തെ തന്ത്രിയുടെ ഓഫീസ് മുറിയില്‍ ബോര്‍ഡ് ജീവനക്കാരനെ നിയമിക്കാനുള്ള തന്ത്രമാണ് മെനയുന്നത്. ദക്ഷിണ പിരിവ് ജീവനക്കാരനെ ഏല്പിച്ച് തന്ത്രിയെയും വിഹിതം കൊടുത്ത് ഒതുക്കാനാണ് ശ്രമം.
രണ്ട് ഉദ്ദേശ്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രതിരോധത്തെ തുടര്‍ന്ന് കാണിക്കയിടാന്‍ ഭക്തര്‍ മടിക്കുമെന്നും ദക്ഷിണയിനത്തില്‍ തുക കൂടുതല്‍ നല്കാന് സാധ്യതയുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത് നടപ്പാക്കാനായില്ലെങ്കില്‍ കൂടി ഇങ്ങനെയൊരു ഭീഷണിയിലൂടെ തന്ത്രിമാരെയും ശാന്തിമാരെയും വരുതിയിലാക്കാന്‍ കഴിയുമെന്നാണ് പിണറായി സര്‍ക്കാരിന്റെ പ്രതീക്ഷ.
യുവതീ പ്രവേശനം എതിര്‍ത്ത ചില സംഘടനകളെ സമവായത്തിലൂടെ വശത്താക്കി. നാമജപ പ്രതിഷേധം നടത്തുന്നവരെപ്പോലും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന നീക്കത്തിലൂടെ പ്രതിഷേധക്കാരുടെ എണ്ണം കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. പമ്പയിലും സന്നിധാനത്തും തീര്‍ഥാടക പ്രവേശനത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ഭക്തരുടെ എണ്ണത്തിലും കുറവ് വരും. മുന്‍പ് യുവതികള്‍ വലിയ നടപ്പന്തല്‍ വരെ എത്തിയ സമയത്ത് പ്രതിഷേധിച്ച ഭക്തജനക്കൂട്ടായ്മ ഇത്തരത്തില്‍ ഇല്ലാതാക്കാമെന്നാണ് കണക്കുകൂട്ടല്‍. പതിനെട്ടാംപടി വരെയുള്ള യുവതികളുടെ പ്രവേശനം സുഗമമായാല്‍ പിന്നെ അടുത്ത കടമ്പ ശാന്തിമാര്‍ പതിനെട്ടാംപടിക്കല്‍ നടത്തിയേക്കാവുന്ന പ്രതിഷേധവും, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ അറിയിപ്പുമാണ്. ഇവ രണ്ടും പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ ദക്ഷിണ പിടിച്ചെടുക്കല്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: