കൊട്ടാരക്കര: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പാര്‍പ്പിച്ചിരിക്കുന്ന കൊട്ടാരക്കര സബ്ജയില്‍ അകവും പുറവും ശരണമന്ത്രമുഖരിതം. സന്നിധാനത്ത് ശരണം വിളിച്ചതിന് തടവറ വിധിക്കുന്ന സര്‍ക്കാരിനെതിരെയുള്ള പ്രതികരണം കൂടിയാവുകയാണ് കൊട്ടാരക്കര സബ്ജയിലിലെ ഇപ്പോഴത്തെ അന്തരീക്ഷം.
ഇരുമുടിക്കെട്ടുമായി ജയിലിലടയ്ക്കപ്പെട്ട കെ. സുരേന്ദ്രന് അവിടെയും വ്രതാനുഷ്ഠാനവും ശരണം വിളിയും തുടരുകയാണ്. അതേസമയം സുരേന്ദ്രന്റെ ജയില്‍ മോചനത്തിനായി പുറത്ത് നിലക്കാത്ത നാമജപവുമായി ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും വിശ്വാസികളും. രാവിലെയും വൈകുന്നേരവുമാണ് സുരേന്ദ്രന് ശരണംവിളിച്ച് തന്റെ പ്രാര്‍ത്ഥന തുടരുന്നത്. ശരീര ശുദ്ധിവരുത്തിയ ശേഷം. ജയിലില്‍ സൂക്ഷിച്ചിരിക്കുന്ന പവിത്രമായ ഇരുമുടിക്കെട്ടില്‍ നമസ്കരിച്ചാണ് അയ്യപ്പനെ സ്തുതിക്കുന്നത്.
ഒബിസി മോര്‍ച്ച ത്യശൂര്‍ ജില്ലാ പ്രസിഡന്റ് രാജന് തറയില്‍, കര്‍ഷകമോര്‍ച്ച നേതാവ് സന്തോഷ് എന്നിവരും സുരേന്ദ്രനൊപ്പമുണ്ട്.
കെ.സുരേന്ദ്രനെ ജയിലിലടച്ച നടപടിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് മുതലാണ് കൊട്ടാരക്കര സബ് ജയിലിന് മുന്പില് നാമജപം ആരംഭിച്ചത്. അമ്മമാരടക്കം നൂറുകണക്കിന് ഭക്തരാണ് നാമജപത്തില്‍ പങ്കെടുക്കാനായി ദിവസവും എത്തുന്നത്. ജാമ്യം ലഭിക്കും വരെ ശരണംവിളികളുമായി നാമജപം തുടരുമെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു.
ശ്രീധര്‍മ്മശാസ്താവിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് തെളിച്ചാണ് വിശ്വാസികളുടെ നാമജപം. ജില്ലാ-സംസ്ഥാന നേതാക്കളടക്കം നിരവധി പേരാണ് അദ്ദേഹത്തെ നേരില്‍ കാണാനായി ജയിലില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: