സന്നിധാനം: ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ ഭക്തര്‍തന്നെ നിര്‍മിച്ച് നല്കിയ വിശ്രമകേന്ദ്രങ്ങള്‍ പോലീസ് കൈയടക്കി. സന്നിധാനത്ത് അയ്യപ്പഭക്തര്‍ ചെളിക്കുണ്ടിലും അഴുക്കുചാലിന് സമീപവും തളര്‍ന്നുറങ്ങുന്നത് കരളലിയിക്കുന്ന കാഴ്ച്ചയാണ്.
തിരുമുറ്റത്ത് വിരിവെയ്ക്കാനാകില്ല. നടപ്പന്തലിലൂടെ നടക്കാന്‍ പോലും അനുവാദമില്ല. വിശ്രമകേന്ദ്രങ്ങളിലെ ബോര്‍ഡുകള്‍ പോലീസ് ന്യൂസ് പേപ്പര്‍ കൊണ്ട് മറച്ചു. കഴിഞ്ഞവര്‍ഷത്തെ ഓര്‍മയില്‍ വിരിവെയ്ക്കാനെത്തുന്നവരെ ആട്ടിയോടിക്കുന്ന കിരാത നടപടിയാണ് പോലീസിന്റേത്. മലിനജലമൊഴുകുന്ന വഴിയിലും കാട്ടുപന്നികള്‍ വിഹരിക്കുന്ന ക്യൂകോംപ്ളക്സിലും തലചായ്ച്ചുറങ്ങേണ്ട ഗതികേടിലായി ഭക്തര്‍. സ്വാമി വിളിക്ക് പകരം പോലീസിന്റെ തെറിവിളി.
ലേലം കൊള്ളാത്ത കടകള്‍ക്ക് മുന്നില്‍ നെയ്യഭിഷേകത്തിന് തയ്യാറെടുക്കേണ്ടി വരുന്ന ഭക്തര്‍ കണ്ണീരുപൊഴിക്കുന്നു. മഴനനയാതെ നില്ക്കാന് ദേവസ്വം നിര്‍മിച്ച നടപ്പന്തലില്‍ പോലീസ് ഭക്തരെ കിടത്താതെ വന്നതോടെ പാണ്ടിത്താവളം വരെ നടന്ന് മരച്ചുവട്ടില്‍ വിശ്രമിക്കേണ്ട ഗതിയെന്ന് അയ്യപ്പഭക്തര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് സന്നിധാനത്തുണ്ടായ കനത്ത മഴയില്‍ അയ്യപ്പന്മാര് ഏറെ ബുദ്ധിമുട്ടി. മഴനനഞ്ഞ് മലകയറിയെത്തിയവരെ നടപ്പന്തലില്‍ പ്രവേശിപ്പിക്കാതെ പോലീസ് വീണ്ടും ഭക്തരുടെ ക്ഷമ പരീക്ഷിക്കുകയാണ്. പോലീസ് നടപടി ഭയന്ന് ഇതരസംസ്ഥാന ഭക്തര്‍ വേഗം മലയിറങ്ങുന്നത് വ്യാപാരികള്‍ക്കും തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: