സന്നിധാനം: ഭക്തജനകോടികളെ വഴിയില്‍ തടഞ്ഞും നടയില്‍ പരിഹസിച്ചും പിണറായി പോലീസ് നടപ്പാക്കുന്ന ഓപ്പറേഷന് ശബരിമലയുടെ ആദ്യത്തെ ഇരയായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ഇരുമുടിയുമേന്തി കല്ലും മുള്ളും ചവുട്ടി അയ്യനെക്കാണാനെത്തിയ ടീച്ചറെ മരക്കൂട്ടത്തിനടുത്ത് പോലീസ് തടഞ്ഞപ്പോള്‍ സമയം വൈകിട്ട് 7.30. നീണ്ട ആറ് മണിക്കൂര്‍ എന്തിനാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് പോലും പറയാതെ പിണറായി പോലീസ് ധാര്‍ഷ്ട്യം തുടര്‍ന്നു. പ്രാഥമിക കൃത്യത്തിനിറങ്ങിയ ടീച്ചറെ വലിച്ച് വാഹനത്തിലിടാന് ശ്രമം നടത്തിയ പോലീസിന്റെ പദ്ധതികള്‍ പാളി. പക്ഷെ രാത്രിയോടെ പമ്പയില്‍ നിന്ന് ടീച്ചറെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഒരു കലാപകാരിയാക്കി ചിത്രീകരിക്കാന്‍ പോലീസ് ശ്രമിച്ചു. വിശ്വാസ സംരക്ഷണത്തിനായി ത്യാഗമെല്ലാം സഹിച്ച ടീച്ചര്‍ പോലീസ് സ്റ്റേഷനിലും ഉപവാസം തുടര്‍ന്നു. തിരുവല്ല ആര്‍ഡിഒയുടെ മുമ്പില്‍ ഹാജരാക്കിയപ്പോഴും ദര്ശനമനുവദിക്കാതിരിക്കാന് പഴയകാല പ്രസംഗങ്ങളും പത്രവാര്‍ത്തകളുമായി പോലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ആയിരക്കണക്കിന് വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാമജപത്തിന്റെ ശക്തിയില്‍ ടീച്ചര്‍ തലയുയര്‍ത്തി നിന്നു.
പലവകുപ്പുകളും ചാര്‍ത്തി തുറങ്കിലടയ്ക്കാന്‍ ശ്രമിച്ച പോലീസ് ഇളിഭ്യരായി. ജാമ്യത്തില്‍ പുറത്തെത്തിയപ്പോഴും ചേര്‍ത്തു പിടിച്ചിരുന്ന ഇരുമുടിയിലെ നെയ്ത്തേങ്ങകള്ക്ക് ശബരിമല കാണുമെന്നുറപ്പുണ്ടായിരുന്നു. കാരണം അവ അയ്യപ്പനായി നിറച്ചവയായിരുന്നു.
ഉപവാസത്തിന്റെ ക്ഷീണങ്ങള്‍ മാറ്റി കൊച്ചുമക്കളുടെ ചോറൂണിനായി ഇന്നലെ മലകയറാനെത്തിയ ടീച്ചറെ നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വീണ്ടും തടഞ്ഞു. അയ്യനെക്കാണാന്‍ രഹ്ന ഫാത്തിമക്കില്ലാത്ത നിബന്ധനകള്‍ വരെ നിരത്തി. സമയപരിധി നിശ്ചയിച്ചു. പക്ഷെ മുദ്രമാലയണിഞ്ഞ മാളികപ്പുറത്തിന്റെ മാനോവീര്യത്തിന് മുന്നില്‍ യതീഷ് ചന്ദ്രയ്ക്കും മുട്ടുമടക്കേണ്ടി വന്നു. ശരണപാതയില്‍ തടഞ്ഞുവച്ചവര്‍ തന്നെ സംരക്ഷണമൊരുക്കി സന്നിധാനത്തേക്കാനയിച്ചു. മരക്കൂട്ടത്ത് തന്നെയും കൂട്ടരേയും തടഞ്ഞ് നിര്‍ത്തിയവര്‍ക്ക് മുന്നിലൂടെ ടീച്ചര്‍ സന്നിധാനത്തേക്ക് നടന്നു. സന്നിധാനത്ത് മാധ്യമപ്പടതന്നെ ടീച്ചറെ കാത്തുനിന്നുവെങ്കിലും അവയൊന്നും ശ്രദ്ധിക്കാതെ പതിനെട്ടാംപടി ലക്ഷ്യമാക്കി നീങ്ങി. പതിനെട്ടാംപടി തൊട്ടുതൊഴുത് അയ്യന്റെ മുന്നില്‍ കൈകൂപ്പിനിന്നപ്പോള്‍ തകര്‍ന്നത് പോലീസിന്റെ പിടിവാശിയായിരുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ അടിച്ചമര്‍ത്തി സന്നിധാനം പോലീസ് ക്യാമ്പാക്കാനുള്ള നീക്കത്തിനേറ്റ കനത്തപ്രഹരമായിരുന്നു ടീച്ചറുടെ സന്നിധാന പ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: