പമ്പ: അയ്യപ്പഭക്തര്‍ക്കു വേണ്ടി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്നലെ പമ്പയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിമുറികള്‍ വൃത്തിഹീനമായി കിടക്കുന്നതു കണ്ട് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു. പമ്പയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മാളികപ്പുറത്തെ തിരിഞ്ഞു നോക്കാതിരുന്ന അധികൃതരെയും തന്റെ അതൃപ്തി അദ്ദേഹം അറിയിച്ചു.
ഭക്തര്‍ക്ക് ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. വലിയ ശുചിത്വ പ്രശ്നം നിലനില്‍ക്കുന്നുണ്ട്.
വിരിവയ്ക്കാനുളള സൗകര്യങ്ങളും പമ്പയിലില്ല. തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഭക്തരെ ജയിലിലടയ്ക്കുന്നതിന് പകരം അടിസ്ഥാനസൗകര്യങ്ങളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാരിന് മറ്റു താല്പര്യങ്ങളാണുളളതെന്നും കണ്ണന്താനം പറഞ്ഞു.
തുടര്‍ന്ന് പമ്പ ഗണപതികോവിലില്‍ ഉണ്ടായിരുന്ന ഭക്തരോട് സൗകര്യങ്ങളെക്കുറിച്ച് ആരാഞ്ഞു. സന്നിധാനത്തേക്കുള്ള യാത്രയില്‍ റോഡില്‍ വീണ് കിടന്ന ശീതളപാനീയത്തിന്റെ പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യുന്നതിന് എസ്.പി. ഹരിശങ്കറിനെ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: