പത്തനംതിട്ട: അയ്യപ്പസന്നിധിയില്‍ ശരണംവിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ച പെരുമ്പാവൂര്‍ ഗൗരിനന്ദനത്തില്‍ ആര്. രാജേഷ് സേവാ പ്രവര്‍ത്തനങ്ങളിലൂടെ നാടിന് പ്രിയങ്കരന്‍. സന്നിധാനത്ത് അറസ്റ്റിലായ ഭക്തരെ ഇന്നലെ മണിയാര്‍ പോലിസ് ക്യാമ്പിലും പിന്നീട് പത്തനംതിട്ട കോടതിയിലും എത്തിച്ചപ്പോള്‍ ഇവരുടെ വീട്ടുകാരടക്കം വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ എത്തിയിരുന്നു.
പെരുമ്പാവൂരില്‍ നിന്ന് എത്തിയവര്‍ രാജേഷിനെ പോലീസ് കുടുക്കിയതില്‍ എറെ ദുഃഖിതരായിരുന്നു. സേവന പ്രവര്‍ത്തനങ്ങളിലൂടെ നാട്ടില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയം കവര്‍ന്നിരുന്നു രാജേഷ്. സന്നിധാനത്ത് ശരണംവിളിച്ച ഭക്തസംഘത്തില്‍ നിന്ന് രാജേഷിനെ മാത്രം അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം. എന്നാല്‍, ഭക്തര്‍ ഇതിനെ എതിര്‍ത്തതോടെയാണ് കൂട്ടഅറസ്റ്റ് വേണ്ടിവന്നത്. ഇതിന് പിന്നില്‍ സിപിഎം ഇടപെടല്‍ ഉണ്ടെന്നും നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു. ശബരിമല ദര്‍ശനത്തിനും നെയ്യഭിഷേകത്തിനുമായി ഇരുമുടിക്കെട്ടേന്തി ഒറ്റയ്ക്കാണ് ഇദ്ദേഹം സന്നിധാനത്തെത്തിയത്. എല്ലാ വര്‍ഷവും വ്രതം നോറ്റ് വൃശ്ചികം ഒന്നിന് ദര്‍ശനം നടത്തുന്നതും വര്‍ഷങ്ങളായി പതിവായിരുന്നു. സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലായ രാജേഷ് മഹാപ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ആലുവ സേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് രാജേഷ്. മാതൃഛായ, സാന്ത്വനം തുടങ്ങി അഞ്ചിലേറെ സ്ഥാപനങ്ങള്‍ സേവാ സമിതിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ രാജേഷ് ഏറെ നിരതനുമാണ്.
കഴിഞ്ഞ പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ രാപകല്‍ രാജേഷിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ആലുവ, പെരുമ്പാവൂര്‍, കാലടി തുടങ്ങിയ മേഖലകളില്‍ ഇവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ എറെ പ്രശംസയ്ക്ക് ഇടയാക്കി. സേവാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ രാജേഷിനെ ആദരിച്ചിരുന്നു. എത്രയും വേഗം ജാമ്യം ലഭിച്ച് ശബരിമല ദര്‍ശനം നടത്താന്‍ രാജേഷിന് അവസരമുണ്ടാകണേയെന്നാണ് ഒന്നടങ്കം പെരുമ്പാവൂര്‍ നിവാസികളുടെ പ്രാര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: