ഗുരുവായൂര്‍: പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയില്‍ ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആഘോഷിച്ചു. പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഉഷഃപൂജക്കു ശേഷം പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെ നടന്ന കാഴ്ചശീവേലിക്ക് ഗുരുവായൂര്‍ ദേവസ്വം ഗജരത്നം പത്മനാഭന് സ്വര്‍ണ്ണക്കോലത്തില്‍ ഭഗവാന്റെ തങ്കത്തിടമ്പേറ്റി. അച്യുതനും, ചെന്താമരാക്ഷനും പറ്റാനകളായി. ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലെക്ക് ഒഴുകിയെത്തിയത്.
ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഇന്നലെ ഉദയാസ്തമന പൂജയുമുണ്ടായി. ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. ദേവഗുരുവായ ബൃഹസ്പതിയും, വായുദേവനും ചേര്‍ന്നാണ് പ്രതിഷ്ഠ നിര്‍വഹിച്ചതെന്ന് ചരിത്രം പറയുന്നു. അര്ജുനന് ശ്രീകൃഷ്ണന് ഭഗവദ്ഗീത ചൊല്ലിക്കൊടുത്തതും ഏകാദശി ദിനത്തിലാണെന്നു വിശ്വസിച്ചുവരുന്നു.
രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പന്മാരായ ഇന്ദ്രസെനും, ദാമോദര്‍ദാസും പറ്റാനകളായി നടന്ന എഴുന്നള്ളിപ്പിന് വലിയകേശവന് ഭഗവാന്റെ തിടമ്പേറ്റി. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന് അര്ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം, നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
ഏകാദശി ഊട്ടില്‍ 35,000 ത്തിലേറെ പേര് പങ്കെടുത്തു. ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണം ഇന്നുനടക്കും. നാളെ നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഗുരുവായൂരപ്പന് നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത്. ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണമാകണമെങ്കില്‍ ദ്വാദശിപ്പണം വച്ച് നമസ്കരിക്കുക എന്ന ചടങ്ങ് പ്രധാനമാണ്. ദ്വാദശി ദിവസം രാവിലെ കുളിച്ച് ശുദ്ധമായി ഗുരുവായൂരപ്പനെ തൊഴുതശേഷമാണ് ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിക്കുക. ദ്വാദശിപ്പണമായി ലഭിക്കുന്ന തുക നാലായി വീതിച്ച് ഒരുഭാഗം ഗുരുവായൂരപ്പന് സമര്‍പ്പിക്കും. ബാക്കി തുക മൂന്നായി തിരിച്ച് ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമക്കാരായ അഗ്നി ഹോത്രികള്‍ വീതിച്ചെടുക്കും. യാഗാഗ്നി സംരക്ഷിക്കുന്നതിനും, വേദപഠനത്തിനുമായാണ് ഈ തുക ഉപയോഗിക്കുക.
ഏകാദശി വ്രതം നോറ്റവര്‍ക്കായി ദ്വാദശി ഊട്ടും നല്‍കും. കാളന്, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്കഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടാകുക. തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്മാര് മണിക്കിണറും ശ്രീലകവും പുണ്യാഹം നടത്തും. നാളെ നടക്കുന്ന ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: