കൊച്ചി: പ്രളയകാലത്ത് ഒന്നിച്ചു നിന്നവരാണ് നാമെന്നതോര്ക്കണമെന്നും ശബരിമലയില്‍ സുരക്ഷയുടെ പേരില്‍ ഭക്തരുടെ ഉറക്കം കെടുത്തരുതെന്നും ഹൈക്കോടതി. സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലുള്ള പരിശോധനകള്‍ക്ക് തടസമില്ല. എന്നാല്‍, നടയടച്ചു കഴിഞ്ഞ് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ഭക്തരെ ഓടിച്ചു വിടുന്നതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.
പ്രശ്ന പരിഹാരത്തിനായി ഭക്തരെ ഒഴിപ്പിക്കേണ്ട. പകരം വെല്ലുവിളി നേരിടുകയാണ് വേണ്ടത്. നടയടച്ചും ഭക്തരെ ഓടിച്ചുവിട്ടും പോലീസ് ഡ്യൂട്ടി എളുപ്പമാക്കേണ്ടതില്ല. സുരക്ഷാ പ്രശ്നമുണ്ടെന്ന കേന്ദ്ര സര്‍ക്കുലറിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കുന്നതിനാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിയാക്കുന്നതു പരിഗണിക്കും, ഡിവിഷന് ബെഞ്ച് പറഞ്ഞു. ഇടതു വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ കടന്നു കയറ്റമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കുലറിലുള്ളതെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വ്യക്തമാക്കി.
നടപ്പന്തലില്‍ വയോധികരും സ്ത്രീകളും കുട്ടികളും ശാരീരിക ദൗര്‍ബല്യമുള്ളവരും വിശ്രമിക്കുന്നത് പോലീസ് തടയരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നടപ്പന്തലില്‍ ഭക്തര്‍ വിശ്രമിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ആരാഞ്ഞ കോടതി സന്നിധാനത്ത് എത്ര പേര്‍ക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും സൗകര്യമുണ്ടെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ഒരോ മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, നിയന്ത്രണങ്ങളുടെ പേരില്‍ സര്‍വീസ് സമയം വെട്ടിക്കുറച്ചു. ഇതനുവദിക്കില്ല. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ 24 മണിക്കൂറും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണം, ഹൈക്കോടതി പറഞ്ഞൂ.
കാനനപാതയില്‍ ഇരിക്കാന്‍ പോലും ഭക്തരെ അനുവദിക്കുന്നില്ലെന്നും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇരുമുടിക്കെട്ടു വരെ അഴിച്ചു പരിശോധിക്കുന്നു. ശരണം വിളിക്കുന്നതു പോലും നിരോധിച്ചു. ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ നിയന്ത്രണമില്ലാതായി. സര്‍ക്കാരാണ് നിയന്ത്രിക്കുന്നത്. ശബരിമലയെ പോലീസ് ക്യാമ്പാക്കി മാറ്റിയെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: