ബ്രിസ്ബേന്‍: രണ്ട് വര്‍ഷം മുമ്പ് ധോണിയുടെ നായകത്വത്തില്‍ ഓസീസിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരിയതിന്റെ (3-0) മധുര സ്മരണകളുമായി കോഹ്ലിയും കൂട്ടരും മറ്റൊരു പരമ്പരക്കിറങ്ങുന്നു. ഇന്ത്യ- ഓസീസ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നാളെ ബ്രിസ്ബേനില്‍ അരങ്ങേറും.രണ്ടാം മത്സരം 23 ന് മെല്‍ബണിലും അവസാന മത്സരം 25 ന് സിഡ്നിയിലും നടക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.20 ന് മത്സരം ആരംഭിക്കും.
രണ്ട് വര്‍ഷം മുമ്പ് കോഹ്ലിയുടെ മികവിലാണ് ധോണിയുടെ ഇന്ത്യന്‍ പട ട്വന്റി 20 പരമ്പര തൂത്തുവാരിയത്. ആദ്യ മത്സരത്തില്‍ ആരോണ്‍ ഫിഞ്ചിന്റെ ഓസീസിനെ 37 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. കോഹ്ലി 55 പന്തില്‍ 90 റണ്‍സ് നേടി. രണ്ടാം മത്സരത്തില്‍ കോഹ്ലി പുറത്താകാതെ നേടിയ 59 റണ്‍സിന്റെ മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. കോഹ്ലി മാന്‍ ഓഫ് ദ മാച്ചായി. മറ്റൊരു അര്‍ധ ശകതം കുറിച്ച് മൂന്നാം മത്സരത്തിലും കോഹ്ലി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
കഴിഞ്ഞ പരമ്പരകളില്‍ ക്യാപ്റ്റനായ ധോണിയെ കൂടാതെയാണ് ഇന്ത്യ ഇത്തവണ പരമ്പരക്കിറങ്ങുന്നത്. ധോണിക്ക് പകരം ഋഷഭ് പന്ത് കീപ്പറാകും.
ട്വന്റി 20 യില്‍ ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം കോഹ് ലിയാണ്. ഇതുവരെ 423 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. 60.42 ശതമാനമാണ് ശരാശരി.
2008 ധോണിയുടെ ഇന്ത്യ ഓസീസിനെതിരായ ഏക ട്വന്റി 20യില്‍ ഒമ്പത് വിക്കറ്റിന് തോറ്റു. 2012 ല്‍ ഇന്ത്യ – ഓസീസ് ട്വന്റി 20 പരമ്പര സമനില (1-1) യായി.
ഓസീസിനെതിരെ ഇന്ത്യ ഇതുവരെ 16 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ പത്തെണ്ണത്തില്‍ ഇന്ത്യ വിജയം നേടി. അഞ്ചു മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞു. ഒരു മത്സരം ഉപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: