സന്നിധാനം: അയ്യപ്പസന്നിധിയില്‍ ശരണം വിളിച്ച ഭക്തരെ വേട്ടയാടി പിണറായിയുടെ പോലീസ്. വ്രതശുദ്ധിയോടെ കൊണ്ടുവന്ന ഇരുമുടിക്കെട്ട് അയ്യന്റെ സന്നിധിയില്‍ നിലത്തിട്ടു ചവിട്ടി. നോമ്പുനോറ്റ് ശരണം വിളിച്ച് എത്തിയ ഭക്തരെ തറയിലൂടെ വലിച്ചിഴച്ചു. ശരണംവിളിയെ നേരിട്ടത് ബൂട്ടും ലാത്തിയും ഷീല്ഡുംകൊണ്ട്. നെഞ്ചിനും തലയ്ക്കും പരിക്കേറ്റ ഭക്തന് ഗുരുതരാവസ്ഥയില്‍.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സോപാനത്തിന് താഴെ സന്നിധാനത്ത് ശരണം വിളിച്ച ഭക്തര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടത്. നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്ത് കാത്തിരുന്ന ഭക്തര്‍ മാളികപ്പുറത്തിന് സമീപം ഇരുന്ന് ശരണംവിളിച്ചു. ഹരിവരാസനം കേള്‍ക്കാനായി നാമജപവുമായി ഇവര്‍ വലിയ നടപ്പന്തലിലെത്തി. സ്പെഷ്യല്‍ ഓഫീസര്‍ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്നാഹങ്ങളുമായി ഓടിയെത്തി, ഭക്തര്‍ക്ക് ചുറ്റും നിലയുറപ്പിച്ചു. ഹരിവരാസനം പാടി നടയടച്ചതോടെ ശരണംവിളിക്ക് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഭക്തര്‍ നാമജപവുമായി പ്രതിഷേധിച്ചു. ഇതോടെ സ്പെഷ്യല്‍ ഓഫീസര്‍ ചിലരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ നോക്കി. പിരിഞ്ഞുപോവുകയാണെന്ന് വ്യക്തമാക്കി ഭക്തര്‍ മാളികപ്പുറത്തിന് സമീപത്തെ അന്നദാന ക്യൂക്ലോപ്ലക്സിലേക്ക് നീങ്ങി.
എന്നാല്‍ പിന്നാലെ എത്തിയ പ്രതീഷ് കുമാറും സംഘവും ഭക്തരെ മീഡിയ സെന്ററിന് മുന്നില്‍ തടഞ്ഞു. 144 ലംഘിച്ചെന്നും അറസ്റ്റ് ചെയ്തേ മതിയാകൂ എന്നും ശഠിച്ചു. ഇതോടെ സമാധാനപരമായി ഭക്തര്‍ അറസ്റ്റിന് വഴങ്ങി. മുപ്പതോളം പേരെ അറസ്റ്റ് ചെയ്ത് പമ്പയിലേക്ക് കൊണ്ടുപോയി. ശേഷിക്കുന്നവര്‍ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് നാമജപം നടത്തി. ഇതറിഞ്ഞ പ്രതീഷ് കുമാര്‍ മടങ്ങിയെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.
ഭക്തരെ വളഞ്ഞിട്ട് ആക്രമിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവിട്ടിയും ഭക്തരെ നേരിട്ടു. അയ്യപ്പമുദ്രമാലകള്‍ പൊട്ടി നിലത്ത് വീണു. അഞ്ചും ആറും പോലീസുകാര്‍ ചേര്‍ന്ന് കൈയിലും കാലിലും വലിച്ചിഴച്ചു. ബൂട്ടുകൊണ്ടുള്ള ചവിട്ടില്‍ പലരും നിലത്തുവീണ് പിടഞ്ഞു. പോലീസ് അക്രമം കണ്ട കന്നി അയ്യപ്പന്മാരും കുഞ്ഞ് മാളികപ്പുറങ്ങളും ഭയന്ന് നിലവിളിച്ചു.
ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റ് ഇടുക്കി വണ്ടന്മേട് സ്വദേശി മനോജിന് ഗുരുതര പരിക്കേറ്റു. വേദനകൊണ്ട് നിലത്ത് കിടന്ന് മരണവെപ്രാളം കാട്ടിയ മനോജിനെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും പോലീസ് തയാറായില്ല. ഒടുവില്‍ ഭക്തര്‍ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ വനംവകുപ്പ് വാഹനത്തില്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ശേഷിക്കുന്നവരെ തീവ്രവാദികളെ കൊണ്ടുപോകുന്നതുപോലെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലത്തുവീണ ഇരുമുടിക്കെട്ടുകള്‍ എടുക്കാന്‍പോലും ഭക്തരെ അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: