റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. സ്പീക്കറും ഒമ്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്.
72 മണ്ഡലങ്ങളില്‍ 1079 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. നക്സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
2013 ലെ തിരഞ്ഞെടപ്പില്‍ ബിജെപി നേടിയത് 49 സീറ്റാണ്. കോണ്‍ഗ്രസിന് 39 സീറ്റ് ലഭിച്ചു. ഇതിന് പുറമേ ഇത്തവണ അജിത് ജോഗിയുടെ സഖ്യം കൂടി രംഗത്ത് വന്നതോടെ ചരിത്രത്തില്‍ ആദ്യമായി ത്രികോണ മല്‍സരമാണ് ഛത്തിസ്ഗഢില്‍.
നക്സല്‍ ഭീഷണിയുള്ള അഞ്ച് ജില്ലകളിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കനത്ത സുരക്ഷാ വലയത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്‍ക്കിടയിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്. നവംബര്‍ 12-നായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: