അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് നിരങ്കാരി മേഖലയിലെ പ്രാര്‍ത്ഥനാ യോഗത്തിനിടെയുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
ബതിന്ഡാ അജിത് റോഡിലെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഞായറാഴ്ച ബൈക്കിലെത്തിയ രണ്ട് പേര് പ്രാര്‍ത്ഥനാ യോഗത്തിലേക്ക് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചിരുന്ന ഇവരിലൊരാള്‍ യോഗത്തിലേക്ക് ഗ്രനേഡ് എറിഞ്ഞപ്പോള്‍ മറ്റൊരാള്‍ ഗേറ്റ് വോളന്റിയര്‍മാരെ തോക്കിന്മുനയില് നിര്‍ത്തി ഭീഷണിപ്പെടുത്തി. ഗ്രനേഡ് ആക്രമണ സമയത്ത് പ്രഭാഷകന്‍ സുഖദേവ് കുമാര്‍ വേദയിലുണ്ടായിരുന്നു. ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായിട്ടാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: