പത്തനംതിട്ട: ആര്‍എസ്എസിനെ പഴിചാരി രക്ഷപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ശബരിമല കര്‍മ്മ സമിതി. യുവതി പ്രവേശനം സാദ്ധ്യമാക്കാനുള്ള തിടുക്കത്തില്‍ ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരെന്നും ശബരിമല കര്‍മ്മ സമിതി പ്രസ്താവനയില്‍ പറഞ്ഞു.
സന്നിധാനത്ത് ഭക്തര്‍ പ്രതിഷേധമുയര്‍ത്തിയത് അവിടുത്തെ പോലീസ് വാഴ്ച്ചക്കെതിരെയാണ്. ശരണം വിളിപോലും വിലക്കുന്ന സന്നിധാനത്ത് ഇപ്പോള്‍ ഉള്ളത് ശ്മശാന മൂകതയാണ്. കുടിവെള്ളം, ആഹാരം, ശൗചാലങ്ങള്‍ എന്നിവയുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പരിഹാരംകാണാതെ എല്ലാ കുറ്റവും ആര്‍എസ്എസില്‍ വച്ച് രക്ഷപെടാന്‍ ശ്രമിക്കരുതെന്നും ശബരിമല കര്‍മ്മ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കുടിവെള്ളത്തിനായി കരയുന്ന മാളികപ്പുറത്തിന്റെയും ചവറ്റു കൂനക്ക് സമീപം കിടന്നുറങ്ങുന്ന കുഞ്ഞുമാളികപ്പുറത്തിന്റെയും ദയനീയ ചിത്രങ്ങള്‍ നാം നേരില്‍ കണ്ടതാണ്. അപര്യാപ്തകളുടെ, ആവലാതികളുടെ നേര്‍ക്കാഴ്ചകളാണ് നിലയ്ക്കലും പമ്പയിലും തീര്‍ത്ഥാടന പാതയിലെല്ലായിടത്തും. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ എല്ലാ കുറ്റവും ആര്‍എസ്എസില്‍ അടിച്ചേല്‍പ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ വച്ചത് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാലാണെന്നും കര്‍മ്മ സമിതി ആരോപിക്കുന്നു. ഇതിനിടെയാണ് സന്നിധാനത്ത് വിരിവയ്ക്കാനും ശരണം വിളിക്കാനും പോലും അവകാശം നിഷേധിക്കുന്ന നിരോധനാജ്ഞ.
ആത്മാഭിമാനവും അവകാശബോധവുമുള്ള ഏതൊരു ഭക്തനും ഇതിനെ ചോദ്യം ചെയ്യും. അവരെ ആര്‍എസ്എസ് ആക്കി തടവിലാക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അയ്യപ്പഭക്തര്‍ ശരണം വിളിക്കാനുള്ള അവകാശത്തിനുവേണ്ടി നില ഉറപ്പിച്ചതാണ്. അവരുടെ ആര്‍എസ്എസ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്തിന് കുറ്റം കാണണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരും ശബരിമലയില്‍ എത്തരുതെന്നാണോ മുഖ്യമന്ത്രി പറയുന്നത്. ഭക്തരുടെ ആവലാതികള്‍ അവര്‍ പങ്കുവയ്ക്കരുതെന്നുണ്ടോ. ഒരു പൊതു പ്രവര്‍ത്തകന്റെ മനസ് നഷ്ടപ്പെട്ട മുഖ്യമന്ത്രി ഏകാധിപതിയായി മാറുകയാണെന്നും കര്‍മ സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: