എരുമേലി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നെത്തിയ 110 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങി. 12 കുട്ടികളും 13 മാളികപ്പുറവും ഉള്‍പ്പെടെയുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
എരുമേലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ഇവർ ആര്യങ്കാവ് ക്ഷേത്രത്തിലേക്ക് പോകും. ആര്യങ്കാവിലെത്തി നെയ്യഭിഷേകം നടത്തിയ ശേഷമാകും ഇവർ തിരികെ മടങ്ങുക. അനാവശ്യമായ പോലീസ് നിയന്ത്രണങ്ങളാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെയടക്കം ശബരിമലയിൽ എത്തുന്നതിൽ നിന്നും വിലക്കുന്നത്. മാത്രമല്ല രാത്രികാലങ്ങളിൽ വിരി വച്ചുറങ്ങുന്ന ഇടങ്ങളിൽ നിന്നു പോലും ഭക്തരെ പോലീസ് ബലം പ്രയോഗിച്ച് ഇറക്കിവിടുകയാണ്.
പോലീസിന്റെ അതിക്രമം സഹിക്കാനാവുന്നതിലുമപ്പുറമാണെന്നാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാരുടെ പ്രതികരണം. പലരുടെയും വാഹനങ്ങൾ തടയുന്നു, കൂട്ടമായി മല ചവിട്ടാൻ പാടില്ലെന്നും ശരണം വിളിക്കാൻ പാടില്ലെന്നും പറഞ്ഞ് നോട്ടീസ് നൽകുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് പുറമെ ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ, ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മണ്ഡലകാലം ആരംഭിച്ച് നാലു ദിനം പിന്നിടുമ്പോഴും ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വന്‍ കുറവാണ് അനുഭവപ്പെടുന്നത്.കഴിഞ്ഞ വർഷം ഇക്കാലയളവിൽ മല ചവിട്ടിയത് രണ്ടര ലക്ഷത്തിലേറെ പേരാണെങ്കിൽ ഇത്തവണ ഇതുവരെ മലയിലെത്തിയത് 75000 പേർ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: