ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപക്കേസില്‍ ആദ്യ വധശിക്ഷ. 1984ലെ കലാപത്തിനിടെ ദല്‍ഹി മഹിപാല്‍പൂരില്‍ രണ്ട് സിഖ് യുവാക്കളെ കൊന്ന കേസിലാണ് പ്രതിയായ യശ്പാല്സിങ്ങിനെ (55) ദല്‍ഹി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ രണ്ടാംപ്രതി നരേഷ് ഷെരാവത്തിന് (68) ജീവപര്യന്തം തടവും വിധിച്ചു.
സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘമാണ് മഹിപാല്‍പൂര്‍ കൊലക്കേസിലെ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ചത്. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി 1994ല്‍ ദല്‍ഹി പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു. തെക്കന്‍ ദല്‍ഹിയിലെ മഹിപാല്‍പൂരില്‍ രണ്ട് പേരെ ചുട്ടുകൊന്ന കേസിലാണ് നടപടി. 35 ലക്ഷം രൂപ വീതം പിഴയും ഇരുപ്രതികള്‍ക്കും മേല്‍ ചുമത്തി.
മഹിപാല്‍പൂരില്‍ കട നടത്തുകയായിരുന്ന ഹര്‍ദേവ് സിങ്ങിനെയും സുഹൃത്തുക്കളെയും ആയിരത്തോളം കോണ്‍ഗ്രസുകാര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ സമീപത്തെ വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കലാപകാരികള്‍ വീടാക്രമിച്ച് വീട്ടിലുണ്ടായിരുന്ന മുഴുവന്‍ സിഖുകാരെയും ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഹര്‍ദേവ് സിങ്ങും അവതാര്സിങ്ങും സഫ്ദര്‍ജങ് ആശുപത്രിയിലാണ് മരിച്ചത്.
1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ദല്‍ഹിയില്‍ മാത്രം മൂവായിരത്തോളം സിഖുകാരെ കൊലപ്പെടുത്തിയെന്നാണ് സര്‍്ക്കാര്‍ കണക്ക്. അതിന്റെ ഇരട്ടിയോളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകളുടെ രേഖകള്‍. സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച നടപടിയെ കേന്ദ്രമന്ത്രി ഹര്‍സിംറത് കൗര്‍ ബാദലും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: