കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡനില്‍ കേരള ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ആതിഥേയരായ ബംഗാളിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ അവര്‍ 147 റണ്‍സിന് പുറത്തായി.
ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍, നിധീഷ് എന്നിവരാണ് ബംഗാളിനെ ചുരുട്ടിക്കെട്ടിയത്. തമ്പി 16.2 ഓവറില്‍ 57 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. നിധീഷ് 15 ഓവറില്‍ 22 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. സന്ദീപ് വാരിയര്‍ 17 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്ങ്സ് തുടങ്ങിയ കേരളം ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് നേടി. ജലജ് സക്സേനയും രോഹന് പ്രേമും പതിനാല് റണ്‍സ് വീതം നേടി പുറത്താകാതെ നില്‍ക്കുകയാണ്. ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കാണ് പുറത്തായത്. ഒരു റണ്‍സ് എടുത്ത അരുണ്‍ ടെസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത കേരളം തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബംഗാളിനെ വരിഞ്ഞു മുറുക്കി. പേസര്‍ ബേസില്‍ തമ്പിയാണ് ബംഗാളിന് ആദ്യ തിരിച്ചടി നല്‍കിയത്. ഓപ്പണര്‍ ഘോഷിനെ പൂജ്യത്തിന് പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: