ന്യൂദല്‍ഹി: ഇന്ത്യയുടെ മേരി കോം ലോക വനിത ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കി. ഫ്ളൈ വെയ്റ്റിന്റെ 48 കിഗ്രാം വിഭാഗത്തിന്റെ സെമിയിലെത്തിയതോടെയാണ് മേരി കോമിന് മെഡല്‍ ഉറപ്പായത്. ഇതോടെ മേരിക്ക് ലോക ബോക്സിങ്ങില്‍ ഏഴു മെഡലാകും. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇതുവരെ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. ബോക്സിങ് ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ താരമാണ് മേരി കോം.
മുപ്പത്തിയഞ്ചുകാരിയും മൂന്ന മക്കളുടെ അമ്മയുമായ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ വു യുവിനെ 5-0 ന് പരാജയപ്പെടുത്തിയാണ് സെമിഫൈനലില്‍ കടന്നത്്. സെമിയില്‍ തോറ്റാലും മേരി കോമിന് വെങ്കല മെഡല്‍ ലഭിക്കും.
നാളെ നടക്കുന്ന സെമിഫൈനലില്‍ മേരി കോം ഉത്തര കൊറിയയുടെ കിം ഹാങ് മിയെ നേരിടും. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഈ താരത്തെ പരാജയപ്പെടുത്തിയിരുന്നു.
മെഡല്‍ ഉറപ്പായതോടെ മേരി കോം ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമായി. ഐറിഷ് ഇതിഹാസമായ കെയ്റ്റ് ടെയ്ലറെ പിന്തള്ളിയാണ് മേരി കോം മുന്നിലെത്തിയത്. ടെയ്ലര് മൊത്തം ആറു മെഡലുകളാണ് നേടിയിട്ടുള്ളത്്.
2010 ല്‍ അരങ്ങേറിയ ലോകകപ്പിലാണ് മേരി കോം അവസാനമായി മെഡല്‍ നേടിയത്. അന്ന് 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം സ്വര്‍ണമെഡലാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: