കോട്ടയം: ശബരിമലയില്‍ നടക്കുന്ന കിരാതമായ പോലീസ്രാജിനെ വെള്ളപൂശി കാണിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയ പ്രഹസനമാണ് യുഡിഎഫ് നേതാക്കളുടെ ശബരിമല യാത്രയെന്ന് ബിജെപി ഉപാധ്യക്ഷന്‍ അഡ്വ.ജി. രാമന് നായര്‍.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞ രണ്ടുഘട്ടങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് നേരെ നടത്തിയ നരനായാട്ടിനെക്കുറിച്ചോ ഈ തീര്‍ഥാടനകാലം ആരംഭിച്ചശേഷം അവിടെ നടക്കുന്ന നീതിനിഷേധങ്ങളെക്കുറിച്ചോ ഒരുവാക്കുപോലും പറയാതെ പെട്ടെന്ന് പമ്പയിലും നിലയ്ക്കലും വന്നത് എകെജി സെന്ററും ഇന്ദിരാഭവനും ചേര്‍ന്നുണ്ടാക്കിയ തിരക്കഥ അരങ്ങേറാനാണ്.
വ്രതനിഷ്ഠയോടെ ഇരുമുടിക്കെട്ടുമായെത്തിയ ശശികല ടീച്ചറോടും കെ.സുരേന്ദ്രനോടും കാണിച്ച അതിക്രമങ്ങള്‍ നാം കണ്ടതാണ്. നാമം ജപിച്ചു എന്നതിന്റെ പേരില്‍ 69 തീര്‍ത്ഥാടകരാണ് ജാമ്യംകിട്ടാത്ത വകുപ്പില്‍പ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്നത്. ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാവുന്ന നിരോധനം നിലനില്‍ക്കുന്ന നിലയ്ക്കലും പമ്പയിലും നൂറോളം വരുന്ന യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം വിളിക്കുകയും ജാഥ നടത്തുകയും ചെയ്തു. പോലീസ് അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അപ്പോള്‍ ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ രണ്ടുനീതിയാണോ നടപ്പാക്കുന്നത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യുഡിഎഫിന്റെ കാലത്ത് എല്‍ഡിഎഫ് നടത്തിയ സോളാര്‍ സമര പ്രഹസനത്തിനുള്ള പ്രത്യുപകാരമാണ് ഇന്ന് യുഡിഎഫ് തിരിച്ച് നല്‍കിയതെന്നും രാമന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: