എരുമേലി: ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തെത്തുടര്‍ന്ന് ക്ഷേത്രദര്‍ശനവും നെയ്യഭിഷേകവും നടത്താന്‍ കഴിയാതെ എരുമേലിയിലെത്തിയ അയ്യപ്പസംഘം മടങ്ങി. ശബരിമല അയ്യപ്പനുള്ള നെയ്യഭിഷേകം ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തില്‍ നടത്തി അവര്‍ നാട്ടിലേക്ക് മടങ്ങും.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനക്കാരായ 110 പേരടങ്ങുന്ന സംഘം ഗുരുസ്വാമി പുതുക്കാട് ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് ശബരിമലയ്ക്ക് പുറപ്പെട്ടത്. ശബരിമലയില്‍ ആറ് മണിക്കൂര്‍ കൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങണമെന്ന പോലീസ് നിര്‍ദ്ദേശം എരുമേലിയിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് ഗുരുസ്വാമി പറഞ്ഞു. 30 വര്‍ഷമായി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ആറ് മണിക്കൂര്‍ കൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിപ്പോകണമെന്ന പോലീസിന്റെ നിര്‍ദേശം പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പഭക്തര്‍ മടങ്ങിയത്.
33 കന്നി സ്വാമിമാരും 13 മാളികപ്പുറങ്ങളും ഒമ്പത് കുട്ടികളും 55 മറ്റ് സ്വാമിമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസ് പറയുന്ന ആറ് മണിക്കൂറിനുള്ളില്‍ അമ്മമാരും, കുട്ടികളുമായി നടന്ന് ശബരിമലയിലെത്താനോ, നെയ്യഭിഷേകം ഉള്‍പ്പടെയുള്ള വഴിപാടുകള്‍ നടത്താനോ കഴിയില്ലന്നും ഗുരുസ്വാമി ബാലസുബ്രഹ്മണ്യം ‘ജന്മഭൂമി’യോട് പറഞ്ഞു.
അയ്യപ്പഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തരുടെ ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പോലീസും രംഗത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അയ്യപ്പഭക്തര്‍ക്ക് സുരക്ഷയൊരുക്കാമെന്നും ശബരിമല യാത്ര തുടരണമെന്നും പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍, 211 നെയ്ത്തേങ്ങയുമായി വന്ന തങ്ങള്‍ക്ക് നെയ്യഭിഷേകം ചെയ്യാനും, 18 വര്‍ഷം ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കിയ ഭക്തര്‍ക്ക് തൈത്തെങ്ങ് നടാനും, കുട്ടികള്‍ക്കും, അമ്മമാര്‍ക്കും ശബരിമലയില്‍ വിശ്രമിക്കാന്‍ സൗകര്യം ചെയ്ത് തരാനും തയാറാണോയെന്ന് ഭക്തര്‍ ചോദിച്ചു. പോലീസുകാര്‍ ഒഴിഞ്ഞുമാറി.
മുന്‍ വര്‍ഷങ്ങളിലേതുപോലെ ശബരിമലയില്‍ 12 മുറികള്‍ ബുക്ക് ചെയ്താണ് അയ്യപ്പഭക്തര്‍ എത്തിയത്. മുംബൈ കല്യാണ്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്ന് മാലയിട്ട് വ്രതം നോക്കി വരുന്ന തങ്ങളെ ശബരിമലയില്‍ നെയ്യഭിഷേകമടക്കം വഴിപാട് ചെയ്യാന്‍ അനുവദിക്കാത്ത പോലീസ് നടപടി തീര്‍ഥാടകരോട് കാണിക്കുന്ന ആചാരലംഘനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: