തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി പൊന്‍രാധാകൃഷ്ണനെ നിലയ്ക്കലില്‍ എസ്പി യതീഷ്ചന്ദ്ര അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്മാര്ക്ക് സമാധാനപരമായി ദര്‍ശനം നടത്തേണ്ട സാഹചര്യം ഉണ്ടാക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.
യുഡിഎഫ് നേതാക്കള്‍ക്ക് മുമ്പില്‍ വാല്ല്യക്കാരനെ പോലെ നിന്ന എസ്പി സ്ത്രീകളോട് പെരുമാറാന്‍ പാടില്ലാത്ത രീതിയില്‍ ശശികല ടീച്ചറോട് പെരുമാറുകയും കേന്ദ്രമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ശബരിമലയില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്.
പതിനായിരങ്ങളാണ് ഇപ്പോള്‍ പോലീസിനെ ഭയന്ന് ശബരിമലയിലേക്ക് വരാതിരിക്കുന്നത്. എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങിയിട്ട് ശബരിമലയെ ശ്മശാനമൂകമാക്കിയിരിക്കുകയാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍.
കേന്ദ്രമന്ത്രിയോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത ഒരു എസ്പിയെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി.രമ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നില്‍ എസ്പിയുടെ കോലം കത്തിച്ചു.
മാര്‍ച്ചിന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നേമം നിയോജക മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന് പാങ്ങപ്പാറ രാജീവ്, വി. ജി. ഗിരികുമാര്‍, സിമി ജ്യോതിഷ്, മധുസൂദനന്, വിജയകുമാര്‍, കമലേശ്വരം ഗിരി, ജ്യോതി സതീശന്, കൃഷ്ണന്‍കുട്ടി, കോമളകുമാരി, ഹിമ, മഞ്ചു പി.വി., ആര്. സി. ബീന, രജ്ഞിത് ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: