ന്യൂദല്‍ഹി: മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ബറ്റാലിയന് ഡിഐജി ഷെഫീന്‍ അഹമ്മദിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടു. ഷെഫീന്‍ അഹമ്മദിന്റെ ഡപ്യൂട്ടേഷന് ദീര്‍ഘിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി പിണറായി ഫോണില്‍ സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ മതതീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രം ആവശ്യം തള്ളി.
ഒഡീഷ കേഡറിലെ 2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷെഫീന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തില്‍ ഡപ്യൂട്ടേഷനിലാണ്. മൂന്ന് വര്‍ഷമാണ് ആദ്യം ഡപ്യൂട്ടേഷന് നല്‍കിയത്. പിന്നീട് രണ്ട് വര്‍ഷം ദീര്‍ഘിപ്പിച്ചു. ഈ കാലാവധിയും അവസാനിച്ചതോടെയാണ് വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.
പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷെഫീന്റെ സേവനം ആവശ്യമാണെന്ന് വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നല്കിയ കത്താണ് പിണറായി രാജ്നാഥ് സിങ്ങിന് നല്‍കിയത്. ഇതിന് പുറമെയാണ് ഫോണിലൂടെ നേരിട്ട് അഭ്യര്‍ത്ഥന നടത്തിയത്.
ഡപ്യൂട്ടേഷന് നീട്ടിനല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറി ടോം ജോസിനെ രേഖാമൂലം അറിയിച്ചു. എത്രയും വേഗം ഒഡീഷ കേഡറിലേക്ക് തിരിച്ചയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് മാസമാകുമ്പോഴും ഷെഫീന്‍ കേരളത്തില്‍ തുടരുകയാണ്. ഡപ്യൂട്ടേഷന് കാലാവധി കഴിഞ്ഞതിനാല്‍ ശമ്പള ബില്ല് അംഗീകരിച്ചിട്ടില്ല. എങ്ങനെയെങ്കിലും ഡപ്യൂട്ടേഷന് നീട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് പിണറായിയും ബെഹ്റയും. കേഡര്‍ മാറ്റത്തിനായുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതികളും ലഭിച്ചിട്ടുണ്ട്.
ഷെഫീനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. രണ്ട് വര്‍ഷത്തേക്ക് കൂടി ഷെഫീന്റെ സേവനം കേരളത്തിന് വിട്ടുനല്‍കിയുള്ള അനുമതി പത്രം ഒഡീഷ സര്‍ക്കാരില്‍നിന്നും സംഘടിപ്പിക്കാനും പിണറായിക്കും ബെഹ്റക്കും സാധിച്ചിരുന്നു.
കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്. ശബരിമലയില്‍ ഭക്തര്‍ക്കെതിരായ പോലീസ് നടപടികളെ പിന്നില്‍നിന്ന് നിയന്ത്രിക്കുന്നത് ഷെഫീനാണെന്ന് ഇന്നലെ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. നിലയ്ക്കലില്‍ ഭക്തരെ തല്ലിച്ചതക്കാന്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ട് അനുയായികളായ പോലീസുകാരെ തെരഞ്ഞെടുത്തതും കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്റ് ചെയ്യിച്ചതും ഇയാളുടെ ഇടപെടലിനെ തുടര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: