പത്തനംതിട്ട: പൂജാദികര്‍മ്മങ്ങള്‍ ശാന്തമായി നിര്‍വഹിക്കാനാവാത്ത അവസ്ഥയില്‍ നിന്ന് ശബരിമലയെ രക്ഷിക്കണമെന്ന് ശബരിമല കര്‍മസമിതി ആവശ്യപ്പെട്ടു. മേല്‍ശാന്തി, തന്ത്രി എന്നിവര്‍ സന്നിധാനത്ത് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ ഭയത്തോടെയാണ് കഴിയുന്നത്. ഈ അവസ്ഥ തന്നെയാണ് ദര്‍ശനത്തിന് വരുന്ന ഭക്തകോടികള്‍ക്കും. കര്‍മസമിതി ഭാരവാഹികളായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, എസ്.ജെആര്‍ കുമാര്‍, ഇ.എസ.് സുജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അകലെ നിന്നും ദുരിതങ്ങള്‍ താണ്ടി അയ്യനെ കാണാന്‍ വരുന്നവര്‍ നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചിറങ്ങണമെന്ന കേട്ടുകേള്‍വിപോലുമില്ലാത്ത നിയമം മാറ്റണം. ഭക്തരുടെ അഭിപ്രായങ്ങള്‍ ദേവസ്വവും സര്‍ക്കാരും കേള്‍ക്കണം. മാലയിട്ട് വ്രതം അനുഷ്ഠിച്ചുവരുന്ന ഭക്തര്‍ക്ക് മനസ്സിന് സന്തോഷവും സമാധാനവും തിരുനടയില്‍ നിന്ന് കിട്ടണം.
അവിടെ വരുന്നവര്‍ക്ക് എല്ലാവഴിപാടുകളും ചെയ്തുതീര്‍ക്കാനും പ്രസാദങ്ങള്‍ വാങ്ങാനും സാധിക്കണം. ശരണം വിളിക്കാന്‍ സാധിക്കാത്ത അവസ്ഥക്ക് വിരാമമിടണം. ഹൈക്കോടതി വിധി അനുസരിക്കാന്‍ പോലീസുകാരും അവരെ നിയന്ത്രിക്കുന്നവരും തയാറാവണം. ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദേവസ്വത്തിനും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഇതേക്കുറിച്ച് കര്‍മ്മസമിതി ഉടന്‍ നിവേദനം സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: