ശബരിമല യുവതീ ്രപവേശനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കാണിച്ച അമിതാവേശം മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിനയായിത്തീരുന്നു. ഇത് മുഖ്യമന്ത്രിയെ വിഭ്രാന്തനാക്കിയിരിക്കുന്നു. നോക്കുന്നിടത്തെല്ലാം തന്റെ ഘാതകനായ കൃഷ്ണനെ കണ്ട കംസനെപ്പോലെ മുഖ്യമന്ത്രി ശബരിമല പ്രക്ഷോഭത്തില്‍ ആര്‍എസ്എസിന്റെ പങ്ക് കാണുന്നു.
ഏതാനുമാളുകള്‍ ശബരിമല സന്നിധാനത്ത് കുഴപ്പമുണ്ടാക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ് രാജ് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സുപ്രീംകോടതി വിധിയുടെ മറവില്‍ കാണിച്ചുകൂട്ടുന്ന ഈ അതിക്രമങ്ങള്‍ വര്‍ധിച്ച ജനരോഷം വിളിച്ചുവരുത്തിക്കഴിഞ്ഞു. ആര്‍എസ്എസിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. അതല്ല സ്വന്തം അണികളില്‍നിന്നും ഉയര്‍ന്നുവരുന്ന പ്രതിഷേധവും എതിര്‍പ്പും മറികടക്കാന്‍ ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കുകയാണെങ്കില്‍ അത് വിലകുറഞ്ഞ തന്ത്രമാണ്. പ്രതിഷേധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറയുന്ന മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ ഭക്തജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്നില്‍ ആരെന്ന് വ്യക്തമാക്കണം. കേരളത്തിന്റെ എല്ലാ പ്രദേശങ്ങൡലും നടക്കുന്ന പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആര്‍എസ്എസില്‍ കെട്ടിവയ്ക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമം സഹതാപാര്‍ഹമാണ്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസിനെതിരായി സിപിഎം അക്രമം അഴിച്ചുവിടുന്നു. അനേകം കരയോഗ മന്ദിരങ്ങള്‍ തകര്‍ത്തു. ഭക്തജനങ്ങളെ അറസ്റ്റുചെയ്തു ജയിലിലടയ്ക്കുന്നു. ഭീഷണി, അക്രമം, തടവറ ഇതെല്ലാമാണ് ഭക്തജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നത്. കേരള നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് കോടതിവിധി എന്നും, നവോത്ഥാനത്തിന്റെ പിന്‍ഗാമികള്‍ എന്ന നിലയില്‍ അതു നടപ്പാക്കാന്‍ സിപിഎമ്മും ഇടതു ഭരണകൂടവും ബാധ്യസ്ഥമാണെന്നുമാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത്.
കേരള നവോത്ഥാന നേതാക്കള്‍ ജനങ്ങളിലെ ധാര്‍മ്മികബോധം തൊട്ടുണര്‍ത്തിയാണ് ലക്ഷ്യം നേടിയത് എന്ന കാര്യം ഇവിടെ ഓര്‍ക്കണം. നവോത്ഥാനം ഉടലെടുക്കുന്നത് വിവേചനങ്ങള്‍ക്ക് വിധേയമായ ജനങ്ങളോടുള്ള അളവറ്റ കരുണയില്‍നിന്നാണ്. അത് മനുഷ്യന്റെ ധാര്‍മ്മികബോധത്തെയാണ് ഉണര്‍ത്തുന്നത്. അതിന്റെ ഭാഷ സ്നേഹത്തിന്റെയും വിനയത്തിന്റേതുമാണ്. എതിര്‍ത്തവരോട് വിദേ്വഷം അതിനില്ല. അതിന് ശത്രുതയില്ല, ശത്രുക്കളില്ല. അത് മനുഷ്യന്റെ ദൈവീക ഗുണങ്ങളില്‍ ഊന്നിയാണ് പടുത്തുയര്‍ത്തിയത്.
ഇവിടെ നടക്കുന്നത് ഭീഷണിയുടെയും അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഭാഷയും നടപടികളുമാണ്. നവോത്ഥാന ശ്രമങ്ങളുടെ രക്ഷകര്‍ സമൂഹത്തിലെ ഏറ്റവും ഉല്‍ബുദ്ധരായ വ്യക്തികളുടെ സന്നദ്ധ പ്രവര്‍ത്തനമായിരുന്നു. ഇവിടെ നാം കാണുന്നത് ലാത്തിയും മറ്റ് ആയുധങ്ങളും ഏന്തിയ പോലീസിനെയാണ്. നവോത്ഥാനം ഉണര്‍ത്തിവിട്ടത് സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും ഭാവനകളേയും ശക്തിയേയുമാണ്. എന്നാല്‍ ഇന്ന് അടിച്ചമര്‍ത്തലിന്റെയും അടിമത്വത്തിന്റെയും ഭിന്നിപ്പിന്റെയും ശക്തികളാണ് നടമാടുന്നത്.
നവോത്ഥാനത്തിന്റെ ലക്ഷ്യം ഹിന്ദുസമൂഹത്തിന്റെ രക്ഷയും പരിഷ്കരണവുമായിരുന്നു. ഇന്ന് നടക്കുന്നത് ഹിന്ദുസമൂഹത്തിന്റെ നശീകരണമാണ്. ഇത് നവോത്ഥാനമല്ല; നശീകരണമാണ്. ഇത് മനുഷ്യന്റെ ആത്മാഭിമാനത്തെ നശിപ്പിക്കുന്നതാണ്.
ശബരിമല പ്രശ്നത്തില്‍ ആരുടേയും നേതൃത്വവും പ്രേരണയും ഇല്ലാതെ ആയിരക്കണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പ്രതിഷേധിക്കാനായി തെരുവിലിറങ്ങി. പ്രതിഷേധിക്കാനെത്തിയ ഭക്തര്‍ അവരുടെ സ്വന്തം തീരുമാനപ്രകാരം പങ്കാളികളായവരാണ്. ഇത് ഒരു സമരമല്ല. മറിച്ച് ഒരു ജനമുന്നേറ്റമാണ്. ഈ മുന്നേറ്റം പതിറ്റാണ്ടുകളായി അവഗണനയും അവഹേളനവും അപമാനവും നേരിടേണ്ടിവന്ന ഹിന്ദുസമൂഹത്തിന്റെ ആത്മരോഷം അണപൊട്ടിയൊഴുകലാണ്.
ഹിന്ദുക്കളോട് എന്തുമാകാം. ചോദിക്കാനും പറയാനും ആരുമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിന്റെ തിരസ്കരണമാണ് ശബരിമല സമരം. ഹിന്ദുക്കളുടെ ആത്മാഭിമാനവും അസ്തിത്വവും അത് ഉറക്കെ വിളിച്ചുപറയുന്നു. ഇന്നാട്ടില് ഹിന്ദുക്കള്‍ എന്ന ഒരു ജനവിഭാഗം ജീവിച്ചിരിക്കുന്നുണ്ടെന്നും, അവരുടെ താല്പര്യങ്ങളും അവകാശങ്ങളും ചോദ്യംചെയ്യുന്നതും നിഷേധിക്കുന്നതും ഹിന്ദുസമൂഹം കൈയുംകെട്ടി നോക്കിനില്‍ക്കില്ല എന്നതിന്റെ തുറന്ന പ്രഖ്യാപനം.
മുഖ്യമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നത് നവോത്ഥാനശ്രമങ്ങളല്ല. മറിച്ച് ചുംബന സമരത്തിന്റേയും ബീഫ് ഫെസ്റ്റിവലിന്റെയും തുടര്‍ച്ചയാണ് എന്നത് എല്ലാവരും മനസ്സിലാക്കണം. നാടെങ്ങും ബീഫ് ഫെസ്റ്റ് സഘടിപ്പിച്ചു. ചുംബനസമരം നടത്തി. ‘മീശ’ നോവലില്‍ ക്ഷേത്രവിശ്വാസികളായ ഹിന്ദുസ്ത്രീകളെ അപമാനിച്ചതിനെ ന്യായീകരിച്ചു. അതേ സിപിഎം ആണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിനുവേണ്ടി വാദിക്കുന്നത് എന്നത് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇത് ആചാരപരിഷ്കരണത്തിനു വേണ്ടിയുള്ള ശ്രമമല്ല, ആചാര നശീകരണത്തിനുവേണ്ടിയുള്ള ദുഷ്ടലാക്കാണ്. നവോത്ഥാന നേതാക്കള്‍ ഹിന്ദുസമൂഹത്തെ പരിഷ്കരിക്കാനും പരിരക്ഷിക്കാനുമാണ് ശ്രമിച്ചത്; സിപിഎം ഹിന്ദുസമൂഹത്തെ നശിപ്പിക്കാനും. ആചാര പരിഷ്കരണത്തെ ഹിന്ദുസമൂഹം അംഗീകരിക്കും. എന്നാല്‍ ആചാര നശീകരണത്തെ ജീവന് നല്കി പരാജയപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: