പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിങ്ങളെന്ന് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത് എസ് പി യതീഷ് ചന്ദ്ര. ഇന്നലെ രാവിലെ 10 മണിയോടെ മന്ത്രി നിലയ്ക്കലില്‍ എത്തിയപ്പോഴാണ് സംഭവം.
ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടേന്തി നിലയ്ക്കല്‍ ഇടത്താവളത്തില്‍ നിന്ന് സന്നിധാനത്തേക്ക് മന്ത്രി യാത്രതിരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു എസ്പിയുടെ വിളയാട്ടം. നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതെന്തുകൊെണ്ടന്ന് മന്ത്രി ചോദിച്ചപ്പോഴാണ് എസ്പി മോശമായി പെരുമാറിയത്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാരാണ് അതിന് ഉത്തരം പറയേണ്ടതെന്ന് മന്ത്രിയും തിരിച്ചടിച്ചു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ഉത്തരവ് നല്കിയാല് വാഹനങ്ങള്‍ കടത്തിവിടാമെന്നായിരുന്നു എസ്പിയുടെ ധിക്കാരപരമായ മറുപടി.
കറുത്ത കണ്ണട വച്ച് ധാര്‍ഷ്ഠ്യത്തോടെ നിന്ന യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ നിങ്ങള്‍ എന്ന് സംബോധന ചെയ്ത് സംസാരിച്ചത് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കള്‍ ചോദ്യംചെയ്തു. കേന്ദ്രമന്ത്രിയോട് മാന്യമായി സംസാരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് എസ്പിയോട് ആവശ്യപ്പെടുകയും ചെയ്തു. യതീഷ് ചന്ദ്രയുടെ മോശം പെരുമാറ്റത്തിലും തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് വിടാത്തതിലും പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് കെഎസ്ആര്‍ടിസി ബസ്സിലാണ് ഭക്തര്‍ക്കൊപ്പം പമ്പയിലേക്ക് പോയത്. ശബരിമല ദര്‍ശനത്തിന് എത്തിയതായതിനാല്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണത്തിന് ഇല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
പിണറായിയുടെ ആജ്ഞാനുവര്‍ത്തിയായ യതീഷ് ചന്ദ്ര കഴിഞ്ഞദിവസം യുഡിഎഫ് നേതാക്കള്‍ എത്തിയപ്പോള്‍ വിനീത ദാസനായി നിലകൊണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലെത്തിയ സംഘം നിരോധനാജ്ഞ ലംഘിച്ച്ഒരു മണിക്കൂറിലേറെ നിലയ്ക്കലില്‍ ഗതാഗത തടസ്സമുണ്ടാക്കി. യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല. പിണറായിക്കും പോലീസിനും എതിരെ മുദ്രാവാക്യം വിളിച്ച യുഡിഎഫ് സംഘത്തെ നിലയ്ക്കല്‍ ഇടത്താവളത്തിലും പമ്പയിലും പോകാനും അനുവദിച്ചിരുന്നു. ഇതേ എസ്പിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശശികല ടീച്ചറേയും കെ. സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: