കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി. ഇതിനു പിന്നില്‍ സിപിഎം നേതൃത്വവും പാര്‍ട്ടി മുഖപത്രവുമാണെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ഹെഡ് എന്ന രൂപത്തില്‍ ജില്ലാ പ്രസിഡന്റ് നല്കിയ രീതിയിലുള്ള വ്യാജ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളിലും മറ്റും സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റും നല്‍കാറുള്ള ലെറ്റര്‍പാഡ് എഡിറ്റ് ചെയ്ത് തന്റെ ഒപ്പും സീലും സ്കാന്‍ ചെയ്ത് ഉപയോഗിച്ച് വ്യാജ ലെറ്റര്‍പാഡില്‍ തന്റേതായ സര്‍ക്കുലര്‍ എന്ന രൂപത്തില്‍ പ്രചരിപ്പിച്ചത്. പാര്‍ട്ടിയേയും തന്നെയും സമൂഹമധ്യത്തില്‍ അവഹേളിക്കാനും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുമാണ് ഈ വ്യാജ പ്രചാരണം, അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ കമ്മിറ്റി ഉപയോഗിച്ച് വരുന്ന മേല്‍വിലാസമല്ല പുറത്തുവിട്ടിരിക്കുന്ന വ്യാജ ലെറ്റര്‍പാഡില്‍. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ്, നിയര്‍ എസ്എന്‍ പാര്‍ക്ക്, കണ്ണൂര്‍ എന്ന വിലാസമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, വ്യാജ ലെറ്റര്‍പാഡില്‍ മാരാര്‍ജി മന്ദിരം, താളിക്കാവ്, കണ്ണൂര്‍ എന്ന വിലാസമാണുള്ളത്.
പുതുതായി ഉദ്ഘാടനം ചെയ്ത ഓഫീസിന്റെ പേര് മാരാര്‍ജി ഭവന് എന്നാണ്. ഈ മേല്‍വിലാസത്തില്‍ ജില്ലാ കമ്മിറ്റിക്കായി ഇതുവരെ ലെറ്റര്‍പാഡ് അച്ചടിച്ചിട്ടില്ല. മാത്രമല്ല സംസ്ഥാന കമ്മിറ്റി സര്‍ക്കുലര്‍ ഇറക്കിയെന്ന് പറയുന്നത് കഴിഞ്ഞ 17നാണ്. ഇതിന് മുന്‍പ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 14ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സര്‍ക്കുലര്‍ ഇറക്കിയെന്നാണ് വ്യാജ സര്‍ക്കുലറില്‍. സര്‍ക്കുലറിലെ നമ്പറും പച്ചക്കളളമാണ്. ഇത്തരം നമ്പറിടുന്ന പതിവ് ജില്ലാ കമ്മിറ്റിക്കില്ല.
ചില മാധ്യമങ്ങള്‍ പരസ്യപ്പെടുത്തിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണ്. ഇതിനെതിരെ മാനനഷ്ടക്കേസ് നല്‍കും. ബിജെപിയേയും ശബരിമല സമരത്തേയും പരാജയപ്പെടുത്താനാണിത്. വ്യാജ സര്‍ക്കുലറിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതായും സത്യപ്രകാശ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ. രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: