ന്യൂദല്‍ഹി : ചാനല്‍ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തില്‍ ആപ്പ് എംഎല്‍എ സോമ്നാഥ് ഭാരതിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. സ്വകാര്യ വാര്‍ത്ത ചാനല്‍ അവതാരിക നല്കിയ പരാതിയില്‍ സെക്ടര്‍ 39എ വനിതാ പോലീസ് സ്റ്റേഷനാണ് എംഎല്‍എയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു നേരെ മുളകുപൊടി ആക്രമണം നടന്നത് സംബന്ധിച്ച് തത്സമയ ചര്‍ച്ച നടത്തുന്നതിനിടെ അവതാരികയോട് അശ്ലീലമായ ഭാഷയില്‍ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തത്സമയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോട് ചോദ്യം ചോദിക്കുക എന്ന ജോലിമാത്രമാണ് താന്‍ ചെയ്തിരുന്നതെന്ന് അവതാരിക അറിയിച്ചു.
അതേസമയം തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചതാണെന്ന് ഭാരതി പറഞ്ഞു. മുഖ്യമന്ത്രിക്കുനേരെ മുളകുപൊടി ആക്രമണം നടന്ന സമയത്ത് ആറോളം ചാനലുകളുമായി സംസാരിച്ചിരുന്നു. പരാതി നല്കിയ ചാനലുമായി സംസാരിച്ചത് വൈകീട്ടോടെ ആയിരുന്നു. ആ സമയത്ത് താന്‍ രോഷാകുലനായിരുനെന്നും സ്ത്രീയോടാണോ, അതോ പുരുഷനോടാണോയെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലായിരുന്നില്ല. അവരെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും സോമ്നാഥ് ഭാരതി വെളിപ്പെടുത്തി.
സ്ത്രീയെ അപമാനിക്കല്‍, സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ പ്രകോപിപ്പിക്കല്‍ സെക്ഷന്‍ 504, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വഷണം നടത്തി വരികയാണെന്ന് സ്റ്റേഷന് ഓഫീസര്‍ സിത സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: