പത്തനംതിട്ട: ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ കുരുക്കിയിടാന്‍ പോലീസിന്റെ ഗൂഢാലോചന. കൊലപാതക ശ്രമത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ,സന്നിധാനത്ത് സ്ത്രീ തടയപ്പെട്ട സംഭവത്തില്‍ ആണ് ഗൂഢാലോചന കേസ്.
ഗുഢാലോചനക്ക് 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. നിലക്കല്‍ വിഷയത്തില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും ,സുരേന്ദ്രന് ജയില്‍ മോചിതനായിട്ടില്ല. ഇതിനിടെയാണ് വിവിധ കേസുകളില്‍ പെടുത്തി സുരേന്ദ്രനെതിരെ നീക്കം നടക്കുന്നത്. സുരേന്ദ്രന് പുറമേ വത്സന് തില്ലങ്കേരി, പ്രകാശ് ബാബു, വി.വി രാജേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സന്നിധാനത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്ത രാജേഷിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സുരേന്ദ്രനടക്കം 72 പേര്‍ക്ക് പത്തനംതിട്ട മുന്‍സിഫ് കോടതി ഇന്നലെ സോപാധിക ജാമ്യം അനുവദിച്ചിരുന്നു. രണ്ട് മാസം ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് മുന്‍സിഫ് മജിസ്ട്രേട്ട് സൂര്യ സുകുമാരന്‍ ജാമ്യം അനുവദിച്ചത്. ഓരോരുത്തരും രണ്ട് ആള് ജാമ്യത്തില്‍ 20,000 രൂപ വീതം കെട്ടിവയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: