തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍. ഭക്തരെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. പോലീസിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
ശബരിമല വിഷയം വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ചും, നിലക്കലും പമ്പയിലും സന്നിധാനത്തും പൊലീസ് ഇടപെടിലൂടെ ഭക്തര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞു.
സാധാരണക്കാരായ ഭക്തര്‍ക്ക് പോലും സമാധാനമായി ദര്‍ശനം നടത്താന്‍ സാധിക്കുന്നില്ല. അനാവശ്യ നിയന്ത്രണങ്ങളില്‍ ഭക്തര്‍ വലയുകയാണ്. അമിതമായ പോലീസ് ഇടപെടല്‍ അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് നിര്‍ദേശം നല്കി. പോലീസിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്താതെ തിരികെ മടങ്ങുകയാണ്. ഇതര സംസ്ഥാനങ്ങളുമായുള്ള ഐക്യത്തെ ശബരിമല വിഷയം സാരമായി ബാധിച്ചേക്കും, അതിനാല്‍ ഉദ്യോഗസ്ഥരോട് സംയമനം പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അയ്യപ്പന്മാര്ക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് നിര്‍ദേശം നല്‍കണം, ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: