ലണ്ടന്‍: മുന്‍ ചെല്‍സി സ്ട്രൈക്കര്‍ ദീദര്‍ ദ്രോഗ്ബ ബൂട്ടഴിക്കുന്നു. ഇരുപത് വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചു. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും 2012 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും ശിരസ്സിലേറ്റി.
നാല്‍പ്പതുകാരനായ ദ്രോഗ്ബ 1998 ലാണ് ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. ഫ്രഞ്ച് ടീമായ ലീ മാന്സിനായാണ് ആദ്യം പന്ത് തട്ടിയത്. 2002 ല്‍ ഗ്യൂന്ഗാമ്പില് ചേര്‍ന്നതോടെയാണ് ഒന്നാംകിട മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയത്. 2003 ല്‍ ഒളിമ്പിക് ഡി മാഴ്സെലേയില് ചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം ചെല്‍സിയിലെത്തി. ജോസ് മൗറീഞ്ഞോയുടെ ശിക്ഷണത്തില്‍ ടീമിന്റെ മുഖ്യതാരമായി മാറിയ ദ്രോഗ്ബ അമ്പത് വര്‍ഷത്തിനുശേഷം ചെല്സിക്ക്് ഇംഗ്ലീഷ് കിരീടം നേടിക്കൊടുത്തു. എട്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലീഗ് കിരീടങ്ങള്‍ ചെല്‍സിക്ക് സമ്മാനിച്ചു. നാല് എഫ് എ കപ്പും രണ്ട് ലീഗ് കപ്പും സ്വന്തമാക്കി. ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തശേഷം ക്ലബ്ബ് വിട്ടു.
പിന്നീട് ചൈനയിലും തുര്‍ക്കിയിലും കളിച്ചശേഷം വീണ്ടും ചെല്‍സിയില്‍ തിരിച്ചെത്തി. നാലാം പ്രീമിയര്‍ ലീഗ് കിരീടവും മൂന്നാം ലീഗ് കപ്പും സ്വന്തമാക്കി. ചെല്‍സിയുടെ എക്കാലത്തെയും ഏറ്റവും വലിയ നാലാമത്തെ സ്കോററുമായി.ഐവറി കോസ്റ്റ് താരമായ ദ്രോഗ്ബ നൂറ് മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്തു. രണ്ട് തവണ ആഫ്രിക്കന്‍ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: