മാവേലിക്കര: കൊച്ചി മെട്രോയില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടാം പ്രതി പത്തനംതിട്ട ചെമ്മീര്‍ക്കര ശിവവിലാസത്തില്‍ ശ്യാംജി കെ.എസ്(45)ആണ് അറസ്റ്റിലായത്. ഇയാളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി. തട്ടിപ്പിനിരയായ വിമുക്തഭടന് വെട്ടിയാര്‍ പ്ലാവിള പടിറ്റതില്‍ വീട്ടില്‍ വിമലന്റെ പരാതിയിലാണ് നടപടി.
2017ലാണ് ശ്യാംജിയും ഒളിവിലുള്ള ഒന്നാംപ്രതി തെക്കേക്കര സ്വദേശി സുനിലും ചേര്‍ന്ന് വിമുക്തഭടന്മാരായ അഞ്ചു പേരെ കബളിപ്പിച്ച് രണ്ടര ലക്ഷം വീതം തട്ടിയെടുത്തത്. സുനിലിന്റെ ഭാര്യ ശ്രീജയുടെ അക്കൗണ്ടില്‍ തുക നിക്ഷേപിച്ചു. ഇവര്‍ കേസില്‍ മൂന്നാം പ്രതിയാണ്. പാണ്ടനാട് ഗ്രാമം സ്വദേശിനിയായ ഇവരും ഒളിവിലാണ്.
വിമുക്തഭടന്മാര്ക്കുള്ള ക്വാട്ടയില്‍ പ്രതിമാസം 47,000 രൂപ ശമ്പളമുള്ള ജോലി തരപ്പെടുത്തി തരുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിപ്പിക്കാന്‍ വിമുക്തഭടനായ ശ്യാംജിക്ക് മെട്രോയില്‍ നിന്നു ശമ്പളം ലഭിക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ചു. മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ചോളം യുവാക്കളെയും ഇവര്‍ കബളിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: