തൃശൂര്‍: ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ അനധികൃത നിയമനം. ഹൈക്കോടതി ഉത്തരവ് മറികടന്ന് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു.
കമ്മീഷണര്‍ ഓഫീസില്‍ ടൈപ്പിസ്റ്റ് തസ്തികയിലാണ് രണ്ട് നിയമനം നടന്നത്. ഈ മാസം 25ന് ഭരണസമിതി കാലാവധി പൂര്‍ത്തിയാകുകയാണ്. പ്രസിഡന്റ് എം.കെ. സുദര്ശന് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഒഴിവായിരുന്നു. ബോര്‍ഡ് അംഗങ്ങളായ അഡ്വ. അരുണ്‍കുമാറും കെ.എന്‍. ഉണ്ണികൃഷ്ണനുമാണ് ഇപ്പോള്‍ ബോര്‍ഡംഗങ്ങള്‍.
2014ലാണ് ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. താല്‍ക്കാലിക നിയമനത്തിന്റെ മറവില്‍ രാഷ്ട്രീയക്കാര്‍ അവര്‍ക്കിഷ്ടമുള്ളവരെ തിരുകിക്കയറ്റുകയാണെന്നും പിന്നീട് ഇവരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്നായിരുന്നു കോടതി ഇടപെടല്‍.
2014ന് ശേഷം ഇതുവരെ താല്‍ക്കാലിക നിയമനം നടന്നിട്ടില്ല. എന്നാല്‍ ഇക്കുറി ഇടതു ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തിരക്കിട്ട് അനധികൃത നിയമനങ്ങള്‍ നടത്തുകയാണ്. ഒക്ടോബറില്‍ എളംകുന്നപ്പുഴ ക്ഷേത്രത്തില്‍ താല്‍ക്കാലിക നിയമനം നടത്തിയിരുന്നു. ഒരു ദിവസം മാത്രം ജോലിക്കെത്തിയ ഇയാള്‍ പിന്നീട് ലീവെടുത്ത് പോയി. ഇയാള്‍ക്ക് ഇപ്പോള്‍ ദേവസ്വം ആസ്ഥാനത്ത് നിയമനം നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കമുണ്ടെന്ന് ദേവസ്വം ഓഫീസിലെ ജീവനക്കാര്‍ തന്നെ പറയുന്നു. അപേക്ഷ അയച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്ന നൂറ് കണക്കിന് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചാണ് ഇപ്പോഴത്തെ അനധികൃത നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: