ജനങ്ങളും ഗവണ്മെന്റും തമ്മിലുള്ള സമരസപ്പെടലാണ് ജനാധിപത്യം. ജനാധിപത്യത്തില്‍ ഭരണാധികാരികളുടെ ആശയങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ക്ക് സമക്ഷം സമര്‍പ്പിക്കുകയും അവരുടെ അംഗീകാരം നേടിയെടുക്കുകയും സുപ്രധാനമാണ്. അത്തരത്തില്‍ തന്റെ മനസ്സിലെ അഭിപ്രായങ്ങളും ആശയങ്ങളും ജനങ്ങളോട് പങ്കുവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയാണ് ‘മന് കീ ബാത്ത്’ (”മനസുപറയുന്നത്’). ഇന്ത്യയെന്ന വിശാല രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സംഭവങ്ങളും അനുഭവങ്ങളും തന്റെ ആശയങ്ങളും തന്നോട് സംവദിച്ചവര് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും അതിലൂടെ ലഭിക്കുന്ന പുതിയ അറിവുകളുമൊക്കെ പങ്കുവച്ചുകൊണ്ട് ആകാശവാണിയിലൂടെ എല്ലാ മാസത്തെയും ഒടുവിലത്തെ ഞായറാഴ്ച പൊതുജനങ്ങളുമായി മനസ് പങ്കുവയ്ക്കുന്ന പരിപാടി. ഇതിനകം വന്‍തോതില്‍ പൊതുജനശ്രദ്ധ നേടിയ പരിപാടി, ഈ ഞായറാഴ്ച (ഈ മാസം 25 ) 50-ാം ലക്കത്തിലെത്തും.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികള്‍, പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഈ പരിപാടിയിലൂടെ പുറത്തുവന്നു. പ്രധാനമന്ത്രിയും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയെ സ്വാധീനിച്ചതില്‍ കേരളവും ഒട്ടും പിന്നിലല്ല. കേരളത്തില്‍ സംഹാരതാണ്ഡവമാടിയ മഹാപ്രളയം തൊട്ട് രാജ്യത്തിന് മാതൃകയാകാവുന്ന വായനാവാരം വരെ, പലതും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലെ നാശങ്ങളുടെ കണക്ക് ഇനിയും പൂര്‍ണ്ണമായി എടുത്തിട്ടില്ല. സഹായഹസ്തവും, അകമഴിഞ്ഞ പിന്തുണയുമാണ് കേരളത്തിന് അന്നു കേന്ദ്ര ഗവണ്മെന്റില് നിന്നു ലഭിച്ചത്. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ എത്തി. കേരളത്തോടുള്ള സഹാനുഭൂതിയായിരുന്നു തൊട്ടടുത്തദിവസത്തെ ”മനസുപറയുന്നതിന്റെ വിഷയം”. ഓഗസ്റ്റ് 26ന നടത്തിയ പരിപാടിയില്‍ പ്രളയത്തിന്റെ ഭീകരത അദ്ദേഹം വിശദീകരിച്ചു.
”കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. ഈ വിഷമഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ ദുഃഖ വേളയില്‍ നിങ്ങളുടെ തോളോടു തോള് ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക്് ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു.” എന്ന സാന്ത്വനത്തോടെയാണ് അദ്ദേഹം പ്രളയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. തുടര്‍ന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കേരളത്തിന്റെ സവിശേഷതയായ ഓണത്തേയും പ്രധാനമന്ത്രി അനുസ്മരിച്ചു.” ഇന്നലെ ഓണാഘോഷമായിരുന്നു. ഓണം രാജ്യത്തിന,് വിശേഷിച്ച് കേരളത്തിന് ഈ ആപത്തില്‍ നിന്ന് എത്രയും വേഗം കര കയറാനും കേരളത്തിന്റെ വികസനയാത്രയ്ക്ക് കൂടുതല്‍ ഗതിവേഗമേകാനും ശക്തിയേകട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം” എന്ന ഉണര്‍വും ആത്മവിശ്വാസവും കേരളത്തിന് അദ്ദേഹം പകര്ന്നുനല്കിയത് ഈ പ്രഭാഷണ പരമ്പരയിലൂടെയായിരുന്നു.
നാടിന്റെ ഓരോ ചെറുസ്പന്ദനം പോലും ഉള്‍പ്പെടുന്നതാണ് മനസുപറയുന്നത് എന്ന ഈ പരിപാടി. അവിടെ വലിപ്പചെറുപ്പമില്ല. പ്രധാനമന്ത്രി എന്നത് രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭരണപരമായ പദവിയാണെന്നും അതുകൊണ്ട് മറ്റുള്ളവരെല്ലാം അവഗണിക്കപ്പെടേണ്ടവരാണെന്നുമുള്ള സ്ഥതി ഇതിലില്ല. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 2015 ഒക്ടോബര്‍ 25ന് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത്. അവയവദാനത്തെക്കുറിച്ചായിരുന്നു അതിലെ ഒരുഭാഗം. ആ കാര്യം പറയാന്‍ അദ്ദേഹം സന്നദ്ധനായത് തന്നെ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ അയച്ച കത്തുമൂലമായിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട കേരളത്തിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രദ്ധാ തമ്പാനെ ആദരിച്ച കണ്ണൂര്‍ ആകാശവാണിയെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മനസ് തുറന്നത്. അത് കേരളത്തിന് ലഭിച്ച അഭിനന്ദമായാണ് കാണേണ്ടത്. മാത്രമല്ല, കണ്ണൂര്‍ ആകാശവാണിയെ ശ്ലാഘിച്ചുകൊണ്ട് ഇത് രാജ്യത്തെ ആകാശവാണി നിലയങ്ങള്‍ മാതൃകയാക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
”കൊച്ചി ചിറ്റൂരിലെ സെന്റ് മേരിസ് അപ്പര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ എനിക്ക് ഒരു കത്ത് അയച്ചു. ആ കത്ത് പലവിധത്തിലും വിശേഷതകള്‍ ഉള്ളതായിരുന്നു. ഒരു വലിയ തുണിയില്‍ ഈ കുട്ടികള്‍ തങ്ങളുടെ പെരുവിരലുകളുടെ അടയാളംകൊണ്ട് ഭാരതാംബയുടെ ചിത്രം വരച്ച് എനിക്ക് അയച്ചു തന്നിരുന്നു. തള്ളവിരലുകളുടെ അടയാളം ഉപയോഗിച്ച് ഇന്ത്യയുടെ ഭൂപടം വരച്ചു എന്നതായിരുന്നു എന്നെ ആദ്യം ചിന്തിപ്പിച്ച കാര്യം. അവരുടെ കത്തു വായിച്ചപ്പോഴാണ് എത്രയോ മഹത്തരമായ പ്രതീകം ഉപയോഗിച്ചുള്ള സന്ദേശമാണ് അവര്‍ അയച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ പ്രധാനന്ത്രിയെ മാത്രം ബോധവല്ക്കരിക്കുന്നവര് അല്ല, അവര്‍ തങ്ങളുടെ പ്രദേശവാസികളെയും ബോധവല്‍ക്കരിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. അവരുടെ ലക്ഷ്യം അവയവദാനമാണ്. അതിനുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളാണ്. ഈ കുട്ടികള്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ച് ജനങ്ങളില്‍ അവയവദാനത്തിനുള്ള അവബോധം സൃഷ്ടിക്കുവാന്‍ സഹായകരമായ കലാ-നാടക പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണ്. അവയവദാനം ലക്ഷ്യവും പ്രവൃത്തിയും ആയിരിക്കണം. ഈ കുഞ്ഞുങ്ങള്‍ എനിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്, മന് കീ ബാത് പരിപാടിയിലൂടെ ഞാന്‍ അവയവദാനത്തിന് ആഹ്വാനം ചെയ്യണമെന്നാണ്”.
ഈ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോട് തന്റെ ആഹ്വാനവും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുകയും ചെയ്തു. സാക്ഷരതയിലും അറിവിലും മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന് സാദ്ധ്യമായത് വായനയിലൂടെയാണ്. ഈ വായന നമ്മുടെ സംസ്ഥാനത്ത് എല്ലായിടത്തും എത്തിച്ച വ്യക്തിയാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും വായനാവാരം ആചരിക്കുന്നുമുണ്ട്. കഴിഞ്ഞവര്‍ഷം ഈ പരിപാടി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു. വായനയുടെ സന്ദേശം രാജ്യമാകെ പരത്താന്‍ കേരളത്തിന്റെ മുന്‍കൈയില്‍ നടക്കുന്ന ഇത്തരമൊരു പരിപാടിയാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. വായനയുടെ പ്രാധാന്യവും പുസ്തകങ്ങളുടെ മൂല്യവും അതിന് കേരളീയര്‍ നല്കുന്ന പ്രാധാന്യവും ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം കേരളത്തെ സംബന്ധിച്ച് ഏറെ അഭിമാനം പകരുന്നതാണ്.
പ്രധാനമന്ത്രിയുടെ മനസില്‍ ഇടംപിടിക്കാനായി എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. കേരളം രാജ്യത്തിന് മുന്നില്‍ വയ്ക്കുന്ന മാതൃകകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും കേരള ജനതയുടെ വേദനകളില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ വ്യക്തമാക്കുന്നുമുണ്ട്. ഇത് കേരളത്തിന് ഉണര്‍വും ഉന്മേഷവും നല്‍കുന്നത് തന്നെയാണ്.
(പിഐബി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: