പയ്യന്നൂര്‍: കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി രാമന്തളി പഞ്ചായത്തിലെ ചിറ്റടി, മുനിസിപ്പാലിറ്റിയിലെ കാര, കരിവള്ളൂര്‍ ചീറ്റ തുടങ്ങിയ പ്രദേശങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് സമീപത്തായി ഉഗ്രസ്ഫോടനങ്ങള്‍ നടത്തിയാണ് സിപിഎം ക്രിമിനല്‍ സംഘം കലാപത്തിന് ശ്രമിക്കുന്നത്. ചിറ്റടി പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് സമീപത്തായി നിരവധി തവണ ബോംബ് സ്ഫോടനങ്ങള്‍ നടത്തി ജനങ്ങളുടെ ഇടയില്‍ ഭീതിപരത്തിയ ക്രിമിനല്‍ സംഘം കഴിഞ്ഞ ദിവസം ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷിന്റെ കടയുടെ സമീപത്താണ് സ്ഫോടനം നടത്തിയത്. ഇന്നലെ കരിവെള്ളൂര്‍ ചീറ്റയിലെ മുണ്ടവളപ്പില്‍ സത്യന്റെ വീടിന്റെ ഗേറ്റിന് നേരേയാണ് ബോംബെറിഞ്ഞത്. രാത്രി ഒരു മണിയോടെ നടന്ന ഉഗ്ര സ്ഫോടനത്തിന് റോഡില്‍ വലിയ കുഴികളുണ്ടായിട്ടുണ്ട്. മതിലിന്നും കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ തവണ പയ്യന്നൂരില്‍ നടന്ന സിപിഎം അക്രമത്തിനിടെ സത്യന്റെ ടെമ്പോ ട്രാവലറും കാറും പൂര്‍ണ്ണമായും അഗ്നിക്കിരയാക്കിയിരുന്നു. ചെറുകുന്നിലെ പി.വി.വിനീഷിന്റെ വീടിന് നേരേയും കഴിഞ്ഞ ദിവസം രാത്രി ബോംബേറുണ്ടായി.
നാടിന്റെ സമാധാനാന്നരീക്ഷം തകര്‍ക്കാന്‍ സിപിഎം ക്രിമിനല്‍ സംഘം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി പയ്യന്നുര്‍ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.കെ.രമേശന് മാസ്റ്റര്‍, ഗംഗാധരന് കാളീശ്വരം, എം.പി.മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: