എരുമേലി: ശബരിമല സന്നിധാനത്ത് ഗാര്‍ഡുമാരെ നിയമിക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരോട് പോലീസുകാര്‍ മോശമായി പെരുമാറുന്നുവെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാര്‍ഡുമാരെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
2001ല്‍ യുഡിഎഫ് ഭരണകാലത്തായിരുന്നു തീരുമാനം. പോലീസിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ശങ്കരസുബ്ബനാണ് 2001ല്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കഠിനവ്രതമെടുത്ത് ക്ഷേത്ര ദര്‍ശനത്തിനായി വരുന്ന അയ്യപ്പഭക്തരുടെ ആചാരാനുഷ്ഠാനങ്ങളുമായി പൊരുത്തപ്പെടാനും, അതനുസരിച്ച് പെരുമാറാനും പ്രാപ്തരായ 150 ഗാര്‍ഡുമാരെ നിയമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. എന്‍. ബാബുവിന്റെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇത് പൂര്‍ണമായും അംഗീകരിച്ച കോടതി ബോര്‍ഡില്‍ 150 തസ്തികകള്‍ സൃഷ്ടിച്ച് ഗാര്‍ഡ് മാരെ നിയമിക്കാനും ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ദേവസ്വം മന്ത്രിയും പോലീസും ചേര്‍ന്ന് കോടതി വിധി നടപ്പാക്കാന്‍ തയ്യാറായില്ല. പദ്ധതി വിജയകരമായി നടപ്പാക്കാനും ഏകീകരിക്കാനും വയര്‍ലെസ് സംവിധാനം ഉപയോഗിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഗാര്‍ഡുമാരെ നിയമിക്കാനുള്ള നടപടി രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍ ഗാര്‍ഡുമാരെ നിയമിക്കുന്നതിന് പിന്നില്‍ അഴിമതി നടക്കാനിടയുണ്ടെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി അട്ടിമറിച്ചത്. ശബരിമലയില്‍ പോലീസിന്റെ നിയന്ത്രണവും അയ്യപ്പഭക്തരോട് കാണിക്കുന്ന മോശമായ പെരുമാറ്റവും അന്നത്തേതിനേക്കാള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗാര്‍ഡുമാരെ നിയമിക്കാനുള്ള തീരുമാനം വീണ്ടും ചര്‍ച്ചയാകുകയാണ്. സംസ്ഥാനത്ത് ഇരുമുന്നണികളും കഴിഞ്ഞ 18 വര്‍ഷമായി മാറിമാറി ഭരിച്ചിട്ടും ഗാര്‍ഡുമാരെ നിയമിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: