സന്നിധാനം: ജന്മഭൂമിക്കെതിരെയും റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം ജന്മഭൂമിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച അയ്യപ്പഭക്തരുടെ അവസ്ഥകാണിക്കുന്ന ചിത്രം ഫോട്ടോഷോപ്പാണെന്നായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇടതുപക്ഷ ഗ്രൂപ്പുകളും പ്രചരിപ്പിച്ചത്.
സന്നിധാനം റിപ്പോര്‍ട്ടര്‍ അനീഷ് അയിലം രാത്രി ഒന്നിന് പകര്‍ത്തിയ ചിത്രമായിരുന്നു അത്. എന്നാല്‍ ചിത്രം പകര്‍ത്തിയ സമയവും കൂടുതല്‍ ആംഗിളുകളിലുള്ള ചിത്രവുമായി വ്യാജപ്രചാരണങ്ങളെ ഫോട്ടോഗ്രാഫര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പൊളിച്ചടുക്കി. ശബരിമലയില്‍ ജന്മഭൂമി ലേഖകനും ഫോട്ടോഗ്രാഫറുമായ ബിബിന്‍ വൈശാലി ആചാരലംഘനം നടത്തിയെന്ന കള്ളപ്രചരണവുമായി ഷിനോയി ചന്ദ്രനെന്നയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.
കെ.പി. ശശികല ടീച്ചറുടെ സന്ദര്‍ശന സമയത്ത് മതിലിന് മുകളില്‍ നിന്ന് ചിത്രം പകര്‍ത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ചായിരുന്നു പ്രചാരണം. മണിമണ്ഡപത്തില്‍ കയറിയെന്നും ഫോട്ടോഗ്രാഫര്‍ ആചാരംലംഘിച്ചുവെന്നും ‘പോരാളിഷാജി’യടക്കം ഇടത് പേജുകള്‍ തട്ടിവിട്ടു.
യഥാര്‍ത്ഥ ചിത്രങ്ങളടക്കം വിശദീകരണവുമായി ലേഖകന്‍ രംഗത്ത് വന്നതോടെ ഷിനോയിയുടെ പോസ്റ്റ് അപ്രത്യക്ഷമായി. സന്നിധാനത്ത് ഭക്തരുടെ ദുരിതം തുറന്നുകാട്ടുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതിലെ അസഹിഷ്ണുതയാണ് ഇത്തരം നീക്കങ്ങളില്‍ വ്യക്തമാകുന്നത്. ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ തന്നെ ശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: