കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡനിലും വിജയക്കൊടി നാട്ടി കേരളത്തിന്റെ ചുണക്കുട്ടികള്‍. രഞ്ജിട്രോഫിയില്‍ ആതിഥേയരായ ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം വിജയം ആഘോഷിച്ചു. സെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ ജയത്തിന് പിന്നില്‍. കളിയിലെ കേമനുള്ള പുരസ്കാരം സക്സേനക്ക് ലഭിച്ചു.
ഒന്നാം ഇന്നിങ്ങ്സില്‍ 144 റണ്‍സ് ലീഡ് വഴങ്ങിയ ബംഗാളിനെ രണ്ടാം ഇന്നിങ്ങ്സില്‍ കേരളം 184 റണ്‍സിന് ചുരുട്ടിക്കെട്ടി. തുടര്‍ന്ന് 44 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ സക്സേനയുടെ (26) വിക്കറ്റ് നഷ്ടപ്പെടുത്തി വിജയപ്പടവുകള്‍ കയറി. ഒരു ദിവസത്തെ കളി ശേഷിക്കെയാണ് കേരളം വിജയം പിടിച്ചെടുത്തത്. ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും (16) രോഹന് പ്രേമും (2) പുറത്താകാതെ നിന്നു.
സ്കോര്‍: ബംഗാള്‍ 147, 184 . കേരളം 291, ഒന്നിന് 44. കഴിഞ്ഞ മത്സരത്തില്‍ കേരളം ഒമ്പത് വിക്കറ്റിന് ആന്ധ്രയെ തകര്‍ത്തു. അന്നും സക്സേന തന്നെയായിരുന്നു കളിയിലെ കേമന്‍. രണ്ട് വിജയവും ഒരു സമനിലയും നേടിയ കേരളം ഗ്രൂപ്പ് ബിയില്‍ പതിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബംഗാള്‍ മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ഒരു വിക്കറ്റിന് അഞ്ചു റണ്‍സെന്ന സ്കോറിന് രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ ബംഗാളിനെ സന്ദീപ് വാര്യരും ബേസില്‍ തമ്പിയും ചേര്‍ന്നാണ് ചുരുട്ടിക്കെട്ടിയത്. സന്ദീപ് വാര്യര്‍ 21.5 ഓവറില്‍ മുപ്പത്തിമൂന്ന് റണ്‍സിന് അഞ്ചു വിക്കറ്റ് കീശയിലാക്കി. ബേസില്‍ തമ്പി പതിനാറ് ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റും നേടി. നിധീഷ്, സക്സേന എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ബംഗാള്‍ ക്യാപ്റ്റന്‍ മനോജ് തിവാരി അര്‍ധ സെഞ്ചുറി കുറിച്ചു. 75 പന്തില്‍ പന്ത്രണ്ട് ഫോറടക്കം 62 റണ്‍സ് എടുത്തു. ഒടുവില്‍ സന്ദീപ് വാര്യരുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.എസ്.ഡി ചാറ്റര്‍ജി (39), മജുംദാര്‍ (23), വിവേക് സിങ് (25) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: