തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് ഒളിച്ചുമാറി നടക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാവകാശം വേണമെന്ന് പോലീസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഒന്നര വര്‍ഷമായി കോടതിയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ജാഥ നയിച്ചതിന്റെ പേരില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ചുമത്തി ജയിലിലിടാന്‍ ശ്രമിക്കുമ്പോഴാണ് നിയമലംഘനം നടത്തിയ സംസ്ഥാന മന്ത്രിയെ കാണാനില്ലെന്ന പോലീസ് റിപ്പോര്‍ട്ട്.
2015 ലാണ് കേസിനാസ്പദമായ സംഭവം. മ്യൂസിയം ജങ്ഷന് മുന്നിലുള്ള പബ്ലിക് റോഡില്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസം സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്ത സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി. പിരിഞ്ഞുപോകണമെന്ന പോലീസിന്റെ ന്യായമായ ആജ്ഞ ധിക്കരിച്ച് വഴിതടയല്‍ തുടര്‍ന്നുവെന്നാണ് കേസ്. 2015 മാര്‍ച്ച് 25നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നര വര്‍ഷമായി നിരവധി തവണ വാറന്റ് നല്കിയെ പ്രതികളായ മന്ത്രിയെയും തിരുവനന്തപുരം നഗരസഭാ മുന്‍ മേയര്‍ സി. ജയന്‍ബാബുവിനെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതോടെ, ഇരുവരെയും തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 29നായിരുന്നു ഈ നടപടി. സാമാജികര്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യുന്നതിന് ഹൈക്കോടതി രൂപീകരിച്ച എറണാകുളം സ്പെഷ്യല്‍ കോടതിയിലേക്ക് പിന്നീട് കേസ് മാറ്റി. കേസില്‍ ഇതുവരെ ഇവര്‍ ജാമ്യമെടുത്തിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: