പമ്പ: ശബരീശ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നേരെ വീണ്ടും പോലീസിന്റെ ക്രൂരത. ബുധനാഴ്ച സ്വാമി അയ്യപ്പനെ കാണാനുള്ള യാത്രയില്‍ നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയാണ് അപമാനിച്ചതെങ്കില്‍ വ്യാഴാഴ്ച ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അവഹേളനം. മന്ത്രിക്കൊപ്പം ശബരിമല യാത്രയ്ക്ക് ഉണ്ടായിരുന്ന ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി. കുറുപ്പിനെ അകാരണമായി കസ ്റ്റഡിയിലെടുത്ത് അപമാനിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പമ്പയില്‍ നിന്ന് യാത്ര പുറപ്പെട്ട മന്ത്രി മടങ്ങിയെത്തിയതോടെ പോലീസ് നാണംകെട്ട് അറസ്റ്റില്‍ നിന്ന് പിന്മാറി. പോലീസ് നടപടി മൂലം, മടങ്ങിയെത്തിയ മന്ത്രിക്ക് പാതിരാത്രിയില്‍ അരമണിക്കൂറിലേറെ വഴിയില്‍ നില്‍ക്കേണ്ടി വന്നു. സുരക്ഷപോലും അവഗണിച്ചാണ് കേന്ദ്രമന്ത്രിയെ പെരുവഴിയില്‍ നിര്‍ത്തിയത്.
കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സന്നിധാനത്ത് നാമജപം നടത്തിയ ശേഷം തിരിച്ച് പമ്പയില്‍ മന്ത്രിയും സംഘവുമെത്തിയത്. മൂന്ന് വാഹനങ്ങളിലായിരുന്നു മടക്കം. പമ്പ ഗണപതി കോവിലിന് സമീപമായിരുന്നു വാഹനങ്ങള്‍ കിടന്നത്. മന്ത്രിയുടെ വാഹനവും മറ്റൊരു വാഹനവും ആദ്യം പുറപ്പെട്ടു. തൊട്ട് പിന്നാലെ അല്പം വൈകിയാണ് മൂന്നാമത്തെ വാഹനം പുറപ്പെട്ടത്. ഈ വാഹനം ത്രിവേണി ചെറിയ പാലത്തിന് അടുത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പമ്പ സിഐ എത്തി ഇവരെ പറഞ്ഞ് വിട്ടു. 100 മീറ്റര്‍ പോയി ത്രിവേണിയില്‍ പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് എത്തിയപ്പോള്‍ വീണ്ടും തടഞ്ഞു.
നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിച്ചവരുടെ ചിത്രത്തിലുള്ളവര്‍ വാഹനത്തില്‍ ഉണ്ടെന്നും അവരെ കസ്റ്റഡിയില്‍ എടുക്കണമെന്നും പോലീസ് അറിയിച്ചു. അങ്ങനെയാണെങ്കില്‍ ചിത്രം കാണിക്കാന്‍ വാഹനത്തിലുള്ളവര്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി. കുറുപ്പിന്റെ ചിത്രം കാണിച്ചു.
വാഹനത്തിലുണ്ടായിരുന്ന ഷൈന്‍ തന്റെ പേരില്‍ നിലവില്‍ ഒരു കേസുമില്ലെന്നും ശരണം വിളിച്ചതിനാണ് കേസെങ്കില്‍ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഷൈനെ അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന വാശിയിലായി പോലീസ്. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ വിവരം മന്ത്രിയെ ധരിപ്പിച്ചു. ഇതറിഞ്ഞ് ചാലക്കയം വരെ എത്തിയ മന്ത്രി പമ്പയ്ക്ക് തിരിച്ചുവന്നു. ഈ സമയം എസ്പി ഹരിശങ്കറും സ്ഥലത്ത് എത്തി. എന്തുകൊണ്ടാണ് ഒപ്പമുള്ളവരുടെ വാഹനം തടഞ്ഞതെന്ന് മന്ത്രി ചോദിച്ചു. എന്തിനാണ് വാഹനം തടഞ്ഞതെന്ന് എഴുതി നല്‍കണമെന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം പോലീസ് കൂട്ടാക്കിയില്ല. എഴുതിത്തന്നേ പറ്റൂവെന്ന് മന്ത്രിയും നിലപാട് എടുത്തതോടെ എസ്പി ഹരിശങ്കര്‍ വിറച്ചു. തുടര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് നല്കിയ ശേഷം മൂന്ന് വാഹനങ്ങളും പമ്പയില്‍ നിന്ന് യാത്ര തുടര്‍ന്നു.
കേന്ദ്രമന്ത്രി തിരിച്ചെത്തിയതോടെ വിറങ്ങലിച്ച പോലീസ് പിന്നീട് നിലപാട് മാറ്റി. ഷൈനിന്റെ രൂപ സാദൃശ്യമുള്ള ഒരാള്‍ക്ക് വേണ്ടിയാണ് വാഹനം തടഞ്ഞതെന്നും ആളില്ലെന്ന് കണ്ടൈത്തിയതോടെ വാഹനം വിട്ടുവെന്നും എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: