ന്യൂദല്‍ഹി: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്ര ധനസഹമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്ര, ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെ കേന്ദ്രമന്ത്രി ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്കി. പാര്‍ലമെന്റംഗമെന്ന നിലയിലുള്ള അവകാശലംഘനം നേരിടേണ്ടിവന്നതായും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റി രണ്ട് ഉദ്യോഗസ്ഥരെയും വിളിപ്പിക്കണമെന്നുമാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. ഉദ്യോഗസ്ഥരെ പാര്‍ലമെന്റില്‍ വിളിച്ചുവരുത്താനും ശാസിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്.
കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയ കേരളാ കേഡര്‍ ഐപിഎസുകാര്‍ക്കെതിരെ കേന്ദ്രപേഴ്സണല് കാര്യമന്ത്രാലയത്തിനും കേന്ദ്രആഭ്യന്തരമന്ത്രിക്കും ബിജെപി സംസ്ഥാന നേതൃത്വവും പരാതി നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള കേന്ദ്ര പേഴ്സണല്കാര്യമന്ത്രി ജിതേന്ദ്രസിങ്ങിനാണ് പരാതി കൈമാറിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങുമായി ഫോണില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പരാതി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. കേന്ദ്രമന്ത്രിയോട് അപമര്യാദയായാണ് പെരുമാറിയതെന്നും ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
രാജ്നാഥ്സിങ്ങുമായി ഫോണില്‍ സംസാരിച്ചതായും സംസ്ഥാനത്തെ പോലീസ് രാജ് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ കൈമാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള അറിയിച്ചു. ബിജെപി നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി കള്ളക്കേസുകളെടുക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു. കേന്ദ്രസര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രിക്ക് അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: