കോട്ടയം: അധര്മ്മത്തിന് മേല്‍ പരാശക്തി വിജയം നേടിയ തൃക്കാര്‍ത്തിക. ദേവീപ്രീതിക്ക് അത്യുത്തമമായ തൃക്കാര്‍ത്തിക ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തില്‍ ചിരാതുകള്‍ തെളിച്ചു പ്രാര്‍ഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യവര്‍ദ്ധനവിനും ദാരിദ്ര്യ ദു:ഖശമനത്തിനും കാരണമാകുന്നു.
തൃക്കാര്‍ത്തിക ദിനത്തില്‍ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ദേവിക്ക്് ഏറെ പ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തില്‍ തൃക്കാര്‍ത്തിക വരുന്നതിനാല്‍ ദേവീക്ഷേത്രങ്ങളില്‍ നാരങ്ങാവിളക്ക്, നെയ്വിളക്ക് എന്നിവ സമര്‍പ്പിക്കുന്നതും ശ്രേഷ്ഠമാണ്. മനസ്സിലെ മാലിന്യങ്ങള്‍ നീക്കി കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നതാണ് തൃക്കാര്‍ത്തിക വ്രതം.
വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അന്ന് മണ്ചെരാതുകളില് കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്ചെരാതുകളില് തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ മനോഹരമായ ദൃശ്യമാണ്. തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും ദക്ഷിണ കേരളത്തില്‍ തൃക്കാര്‍ത്തിക പ്രധാനമാണ്. തൃക്കാര്‍ത്തിക ദിവസം കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
കാര്‍ത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങള്‍ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക. അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം. അത് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദമാണെങ്കില്‍ അത്യുത്തമം. ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂര്‍വം ജപിക്കുക. ദേവീക്ഷേത്ര ദര്‍ശനവും നന്ന്. സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തില് കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് കാര്‍ത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീര്‍ത്തനങ്ങള്‍ ജപിക്കുക. പിറ്റേന്ന് രോഹിണി ദിനത്തിലും വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
തൃക്കാര്‍ത്തിക ദിവസം ദീപം തെളിച്ചു പ്രാര്‍ഥിച്ചാല്‍ മഹാദേവന്റെയും ദേവിയുടെയും സുബ്രമണ്യന്റെയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: