അബുദാബി: അബുദാബിയില്‍ ജോലി ചെയ്യുന്ന മൊറോക്കന്‍ വനിത കാമുകനെ കൊന്ന് മാംസം അറുത്തെടുത്ത് ബിരിയാണിയാക്കി സുഹൃത്തുക്കള്‍ക്കു വിളമ്പി. മൂന്നു മാസം മുമ്പു നടന്ന സംഭവം ഈയടുത്ത ദിവസമാണ് പുറംലോകം അറിഞ്ഞത്. അറസ്റ്റിലായ വനിതയ്ക്കെതിരെ നിയമനടപടി ആരംഭിച്ചതായി അല്‍ അയ്ന് ജനറല്‍ പ്രോസിക്യൂഷന് അറിയിച്ചു.
കൊല്ലപ്പെട്ട യുവാവും മൊറോക്കന്‍ സ്വദേശിയാണ്. ഇവിടെ നിന്നും തന്നെയുള്ള മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണ് യുവാവ് ശ്രമം നടത്തിയതെന്നും കേസ് നടന്ന കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ബന്ധത്തിലേക്ക് കാമുകന് പോകുന്നുവെന്ന് അറിഞ്ഞതോടെ യുവതിയുടെയുള്ളില് പക കയറുകയായിരുന്നു. യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടി നുറുക്കി. പിന്നീട് ബ്ലെന്‍ഡറിലിട്ട് അടിച്ച് ചെറിയ കഷ്ണങ്ങളാക്കി.
ഇതിന് ശേഷം ഈ മാംസം കൊണ്ട് ബിരിയാണി വച്ച ശേഷം താന്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് കൊടുക്കുകയായിരുന്നു. പാക്കിസ്ഥാന് സ്വദേശികളായ ജോലിക്കാര്‍ക്കാണ് ഇവര്‍ ഭക്ഷണം വിളമ്പിയതെന്നാണ് സൂചന. ബാക്കി വന്ന ബിരിയാണി ഇവര്‍ നായ്ക്കള്‍ക്ക് കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ ദിവസങ്ങളായി യുവാവിനെ കാണാതായതോടെ അജ്മാനിലുള്ള സഹോദരന് അന്വേഷിച്ചെത്തിയിരുന്നു. യുവതിയോട് അന്വേഷിച്ചപ്പോള്‍ കാമുകന് പിണങ്ങിപ്പോയെന്നും യാതൊരു വിവരവുമില്ലെന്നുമായിരുന്നു യുവതി കാമുകന്റെ സഹോദരനോട് പറഞ്ഞത്.
മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാര്‍ട്ടഴ്സില്‍ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാല്‍, സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: