സന്നിധാനം: ഹൈക്കോടതി നിര്‍ദേശം ചവറ്റുകുട്ടയിലെറിഞ്ഞ പിണറായി സര്‍ക്കാരിന്റെ പോലീസ്,ശരണം വിളിച്ച കുട്ടികളടക്കമുള്ള നൂറുപേര്ക്കെതിരെക്കൂടി കേസെടുത്തു. കേസൊഴിവാക്കാന്‍ കോടതിയെ സമീപിക്കാനും പിണറായി പോലീസിന്റെ ആക്രോശം.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ വടക്കേ തിരുമുറ്റത്തും മാളികപ്പുറം താഴെ തിരുമുറ്റത്തുമായി ശരണം വിളിച്ച കൊല്ലം സ്വദേശികളായ ഭക്തര്‍ക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്. വിലിയ മാളികപ്പുറങ്ങളും കൊച്ചുമാളികപ്പുറങ്ങളും കന്നിഅയ്യപ്പന്മാരും അടക്കമുള്ള സംഘത്തിനെതിരെയാണ് നടപടി. നിരോധനാജ്ഞ ലംഘിച്ചുവെന്ന വകുപ്പ് ചുമത്തി ഇന്നലെ രാവിലെ ഏഴുമണിയോടെ കേസെടുക്കുകയായിരുന്നു.
അയ്യപ്പഭക്തര്‍ സന്നിധാനത്ത് ശരണം വിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ പത്തനംതിട്ട ജില്ലാ കളക്ടര്‍ നീട്ടിനല്‍കിയ നിരോധനാജ്ഞയിലും ഭക്തര്‍ ഒറ്റയ്ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവും ഹൈക്കോടതി നിര്‍ദ്ദേശവുമാണ് ഹിന്ദുവേട്ടയ്ക്കായി പോലീസ് ചവിട്ടിമെതിച്ചത്.
നെയ്യഭിഷേകത്തിനായി കാത്തിരുന്ന ഭക്തര്‍ ഹരിവരാസനത്തിന് അരമണിക്കൂര്‍ മുമ്പേ ഭജനയും ശരണം വിളിയുമായി വടക്കേ നടയ്ക്ക് സമീപം എത്തി. ഈ സമയം യാതൊരു കാരണവും ഇല്ലാതെ പോലീസ് അവരെ തടഞ്ഞു. കുഞ്ഞുമാളികപ്പുറങ്ങളടക്കം ഭജനയില്‍ പങ്കെടുത്തത് ഭക്തിസാന്ദ്രമായിട്ടായിരുന്നു. ഹരിവരാസനം കേട്ടശേഷം അവര്‍ വിരിവയ്ക്കാനും പോയി. അതുവരെ മൗനം പാലിച്ച പോലീസ് ഇന്നലെ രാവിലെ കേസെടുക്കുകയായിരുന്നു. അയ്യപ്പവേഷം ധരിച്ച പോലീസുകാര്‍ സംഘര്ഷസ്ഥലത്തെന്നപോലെ കുട്ടികളുടെയും മാളികപ്പുറങ്ങളുടെയും ഫോട്ടോയും വീഡിയോയും പകര്‍ത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഹൈക്കോടതി വിധിയും ജില്ലാ കളക്ടറുടെ ഉത്തരവും ചൂണ്ടിക്കാട്ടിയപ്പോള്‍ എന്നാല്‍ അവരോട് കോടതിയില്‍ പോയി ജാമ്യമെടുക്കാനും പോലീസ് ആക്രോശിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ശരണം വിളിയും നാമജപവും നടന്നിരുന്നു. ഇതില്‍ കേസെടുക്കുവാന്‍ പോലീസ് ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: