കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടെന്നും അത് കൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവെയാണ് സുരേന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത് ഇതിലൂടെ വിശ്വാസി സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാമെന്നു ചിലര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍ ഇതിലൂടെയൊന്നും തന്നെ തകര്‍ക്കാമെന്ന് ആരും ധരിക്കരുത്. ഇനിയും ആചാര സംരക്ഷണത്തിനായി തന്നെ നിലകൊള്ളും- അദ്ദേഹം പറഞ്ഞു. കേസുകളെ സധൈര്യം നേരിടുമെന്ന് പറഞ്ഞ സുരേന്ദ്രന് താനെന്തായാലും നെഞ്ചുവേദന അഭിനയിക്കില്ലെന്നും പരിഹസിച്ചു.
അതേസമയം 11 മണിക്കാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കുന്നത്. റാന്നി കോടതിയില്‍ ഹജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അഞ്ചുദിവസം മുമ്പാണ് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചത്. ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് റാന്നി കോടതി 14 ദിവസത്തേക്ക് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. മുന്നുദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാറന്റ് നിലവിലുണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: