തിരുവനന്തപുരം: ശബരിമലയില്‍ നാമജപം നടത്തിയവര്‍ക്കെതിരെ വീണ്ടും കേസെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന് പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്റെ സ്വരമല്ല. ശരണം വിളി ഭക്തന്റെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.
ഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നവര്‍ ചരിത്രത്തില്‍ കറുത്ത ലിപികളാല്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായും സംവാദത്തിനു തയാറാണെന്നു പറഞ്ഞ ശ്രീധരന്‍പിള്ള സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ പ്രമേയം ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമലയില്‍ ഇന്നലെ നാമജപം നടത്തിയതിന് നൂറു പേര്‍ക്കെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചെന്ന് കാണിച്ചാണ് പൊലീസ് നടപടി. ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേയ്ക്കു കൂടി നീട്ടി പത്തനംതിട്ട ജില്ലാ കലക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.
ഉത്തരവില്‍ ശരണംവിളികള്ക്കെതിരെ കേസെടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നിലവില്‍ വന്നതെന്നും മുന്‍ ഉത്തരവ് അനുസരിച്ചാണ് നടപടിയെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: