റാന്നി: ശബരിമല ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ്ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഡിസംബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കണമെന്നും തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നുമുള്ള സുരേന്ദ്രന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷയും മറ്റ് ആവശ്യങ്ങളും ഇന്ന് കോടതി പരിഗണിക്കും.
നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ജയിലിലായ സുരേന്ദ്രന് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞെന്ന ആരോപണമടക്കം ഒമ്പത് കേസുകളാണ് സുരേന്ദ്രനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
സന്നിധാനത്തെ കേസില്‍ സെക്ഷന്‍ 120 ബി പ്രകാരം ഗൂഢാലോചനക്കുറ്റവും സെക്ഷന്‍ 308 പ്രകാരം മനഃപൂര്‍വമല്ലാത്ത വധശ്രമത്തിനുമാണ് കേസ്സെടുത്തിട്ടുള്ളത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവദിവസം സന്നിധാനത്തെ സുരേന്ദ്രന്റെ സാന്നിധ്യവും കണക്കിലെടുത്താണ് കേസ്. റിമാന്‍ഡ്് നീട്ടിയതോടെ കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജഡ്ജി അവധിയിലായതിനാല്‍ റാന്നി ഗ്രാമന്യായാലയത്തിലാണ് കേസ് പരിഗണിച്ചത്. വന്‍സന്നാഹം ഒരുക്കിയാണ് പോലീസ് സുരേന്ദ്രനെ കൊട്ടാരക്കരയില്‍ നിന്നും കോടതിയില്‍ എത്തിച്ചത്. തികച്ചും അക്ഷോഭ്യനായി കണ്ട സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിച്ചു. സുരേന്ദ്രന് വേണ്ടി അഡ്വ. ഹരികുമാര്‍, അഡ്വ. ഷൈന്‍ ജി കുറുപ്പ്, അഡ്വ. അരുണ്‍ പ്രകാശ് എന്നിവരാണ് ഹാജരായത്.
ചിത്തിര ആട്ടവിശേഷ സമയത്ത് ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ തന്നെ, പ്രതി ചേര്‍ത്തത് രണ്ടു ദിവസം മുന്പാണെന്ന് സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നത് തെറ്റാണ്. ആ സംഭവവുമായി ബന്ധമുള്ള വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഞാന്‍ ആ സമയത്ത് സംഭവസ്ഥലത്ത് ഇല്ലായിരുന്നു വെന്ന് മനസ്സിലാകും. തന്റെ പേരിലുളള ഈ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: