ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന് പിള്ളയടക്കം അഞ്ച് പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ശ്രീധരന് പിള്ളയെ കൂടാതെ ശബരിമല തന്ത്രി കണ്ഠര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം കൊട്ടാരത്തിലെ രാമരാജ വര്‍മ്മ, ബിജെപി നേതാവ് മുരളീധരന് ഉണ്ണിത്താന് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. അഭിഭാഷകരായ ഗീനകുമാരി, എവി വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കോടതിയലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന് ഹര്‍ജി തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യുകയോ നേരിട്ട് കക്ഷിക്ക് നോട്ടീസയയ്ക്കുകയോ ചെയ്യാം. നേരത്തെ ഇത് സംബന്ധിച്ച ഹര്‍ജിക്ക് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു. സോളിസിറ്റര്‍ ജനറല്‍ നല്കിയ മറുപടി അടക്കമാണ് ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം സംഘിടിപ്പിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിലാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അഭിഭാഷകനായ ശ്രീധരന്‍പിള്ള കോടതിക്കെതിരെ സമരം സംഘടിപ്പിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ശബരിമലയില്‍ സ്ത്രീ പ്രവേശനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് നിലപാടെടുത്തതും കോടതി ഉത്തരവിന് എതിരാണെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: