തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനോട് മന്ത്രിസ്ഥാനമൊഴിയാൻ ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി മാറാമെന്ന് ധാരണയുണ്ടെന്ന് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ പറഞ്ഞു. മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിയെ മാറ്റുമെന്ന് പ്രതീക്ഷയുണ്ടെന്ന് സികെ നാണു എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേവഗൗഡയുമായി കേരളനേതാക്കളായ കെ. കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മാത്യു ടി തോമസിനു പകരം തന്നെ മന്ത്രിയാക്കണമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ആവശ്യം. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞ് തനിക്കു അവസരം നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നാണ് കൃഷ്ണന്‍കുട്ടിയുടെ വാദം. പാര്‍ട്ടി നേതൃയോഗം ഇത് ചര്‍ച്ചചെയ്തപ്പോള്‍ അംഗങ്ങള്‍ കൃഷ്ണന്‍കുട്ടിയെ പിന്താങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗൗഡയുടെ ഇടപെടല്‍.
അതേസമയം മന്ത്രി മാത്യു ടി തോമസ് ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. മൂന്നപേരെയും വിളിച്ചു ചേര്‍ക്കാന്‍ മൂന്നാഴ്ച മുമ്പ് ദേവഗൗഡ ശ്രമിച്ചിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്ത് ഉണ്ടായ ആരോപണങ്ങള്‍ മന്ത്രിസ്ഥാനം ലക്ഷ്യം വെച്ചുള്ളതാണെന്ന് മന്ത്രി ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദേവഗൗഡ വിളിച്ച ചര്‍ച്ചയില്‍ നിന്നും മന്ത്രി ചര്‍ച്ചയില്‍ നിന്നും വിട്ട് നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: