കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനത്തിന് രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍. യുവതികളുടെ ദര്‍ശനത്തിനായി എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കാം എന്നത് വിശദമാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതസമയം നല്കി. ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ഈ മണ്ഡലകാല സീസണില്‍ തന്നെ ശബരിമലയില്‍ ദര്‍ശനം നടത്തണമെന്നും ഇതിനായി വ്രതം നോറ്റിരിക്കുകയാണെന്നും വ്യക്തമാക്കിയാണ് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച സിപിഎം പ്രവര്‍ത്തകയായ രേഷ്മ നിശാന്ത്, ഷനില സജേഷ്, ധന്യ വിബി, സൂര്യ എം എന്നിവരാണ് കോടതിയെ സമീപിച്ചത്.
സ്ത്രീകളുടെ ദര്‍ശനത്തിനായി പ്രത്യേകമായി മൂന്നു ദിവസം മാറ്റിവെയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സ്ത്രീകള്‍ക്ക് ദര്‍ശനം നടത്തുന്നതിന് രണ്ടു ദിവസം പ്രത്യേകമായി മാറ്റി വെയ്ക്കുന്നതാണെന്ന് സ്റ്റേറ്റ് അറ്റോര്‍ണി നിലപാട് അറിയിച്ചു.
എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പത്ത് ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചക്കകം മറുപടി നല്കാന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: