കണ്ണൂര്‍: ഏത് വലിയ വിമാനങ്ങള്‍ക്കും സുഗമമായി ഇറങ്ങാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സജ്ജമായി. ചരക്ക് നീക്കത്തിന് ലോക നിലവാരത്തിലുള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ നിലവിലുള്ള ഗ്രൗണ്ട് ഹാന്റ്ലിംഗ് സംവിധാനമാണ് ഇവിടെയും തയ്യാറാക്കിയിരിക്കുന്നത്. വലിയ വിമാനങ്ങളില്‍ ബാഗേജുകള്‍ കയറ്റിയിറക്കുന്ന രണ്ട് ഹൈ ലോഡിങ് യന്ത്രങ്ങള്‍ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. പരിശീലനം നേടിയ ജീവനക്കാരും ടീമംഗങ്ങളും പ്രവൃത്തി ആരംഭിക്കാന്‍ സന്നദ്ധമായി കഴിഞ്ഞെന്ന് സെലിബി എയര്‍പോര്‍ട്ട് സര്‍വ്വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റേഷന് മാനേജര്‍ മുരളി മനോഹര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസസ് ലിമിറ്റഡാണ് ഗ്രൗണ്ട് ഹാന്റ്ലിംഗ് പാര്‍ട്ട്ണര്‍. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ ഗ്രൗണ്ട് ഹാന്റ്ലിംഗ് പ്രധാനമാണ്. ഓരോ കമ്പനികളും വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് അവരുടെ കമ്പനിയുടെ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമാണ്. നല്ല രീതിയിലുള്ള ഗ്രൗണ്ട് ഹാന്റ്ലിംഗ് സംവിധാനങ്ങള്‍ പ്രധാനപ്പെട്ട എയര്‍ലൈന്‍സ് കമ്പനികളെ ആകര്‍ഷിക്കും. യാത്രക്കാരെ കൃത്യമായി ചെക്ക് ഇന്‍ ചെയ്യുന്നതും ബാഗേജുകള്‍ കയറ്റുന്നതിനും ഇറക്കുന്നതും വിമാനം ഇറങ്ങുന്നതിനും പറയുന്നുയരുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതും ഗ്രൗണ്ട് ഹാന്റ്ലിംഗില് ഉള്‍പ്പെടും. 180 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന ചെറുവിമാനങ്ങള്‍ക്ക് പുറമെ വലിയ വിമാനങ്ങളെത്തിയാല് കൈകാര്യം ചെയ്യുന്നതിനുള്ള രണ്ട് ഹൈ ലോഡിംഗ് മെഷിന് കൂടി പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്നും മുരളി മനോഹര്‍ പറഞ്ഞു. പ്രധാനപ്പെട്ട ഗ്രൗണ്ട് ഹാന്റ്ലിംഗ് കമ്പനിയായ സെലിബി എയര്‍പോര്‍ട്ട് സര്‍വ്വീസിന് ദല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചിന് തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ സാന്നിധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: